
റാവല്‍പിണ്ടി: സിംബാബ്‌വെയ്‌ക്കെതിരായ അവസാന ടി20യില്‍ പാകിസ്ഥാന് 130 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ ചമു ചിബാബ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റനും (28 പന്തില്‍ 31) ഡൊണാള്‍ഡ് ടിരിപാനോ (22 പന്തില്‍ 28) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പാക് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഉസ്മാന്‍ ഖാദിറാണ് സിംബാബ്‌വെയെ തകര്‍ത്തത്.
ബ്രന്‍ഡന്‍ ടെയ്‌ലര്‍ (8), ക്രെയ്ഗ് ഇര്‍വിന്‍ (4), വെസ്ലി മധേവേരെ (9), റ്യാന്‍ ബേള്‍, മില്‍ട്ടണ്‍ ഷുംബ (11), എല്‍ട്ടണ്‍ ചിഗുംബുര (2), വെല്ലിങ്ടണ്‍ മസകാഡ്‌സ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫറസ് അക്രം (2), ബ്ലസിംഗ് മുസറബാനി (5) എന്നിവര്‍ പുറത്താവാതെ നിന്നു. ഖാദിറിന് പുറമെ ഇമാദ് വസിം രണ്ടും ഹാരിസ് റഊഫ്, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെടുത്തിട്ടുണ്ട്. ഫഖര്‍ സമാന്‍ (11), അബ്ദുള്ള ഷഫീഖ് (7) എന്നിവരാണ് ക്രീസില്‍. ആദ്യ രണ്ട് ടി20യും ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയും പാകിസ്ഥാനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!