കോട്ട കെട്ടി കാത്തത് സ്മിത്ത് മാത്രം; കുറഞ്ഞ സ്കോറില്‍ ഓസീസ് പുറത്ത്

By Web TeamFirst Published Jul 11, 2019, 6:43 PM IST
Highlights

തന്‍റെ ആദ്യ ഓവറില്‍ തന്നെ കങ്കാരുക്കളെ ഞെട്ടിച്ചാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മിന്നുന്ന ഫോമിലുള്ള ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആര്‍ച്ചറിന്‍റെ പന്തില്‍ വിക്കറ്റിന്  മുന്നില്‍ കുരുങ്ങി. എന്നാല്‍, അടുത്ത ഓവറില്‍ ക്രിസ് വോക്സാണ് കങ്കാരുക്കള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചത്

ബര്‍മിംഗ്ഹാം: ലോകകപ്പിലെ രണ്ടാം സെമിയില്‍ വര്‍ധിത വീര്യത്തോടെ പന്തെറിഞ്ഞ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കുറഞ്ഞ സ്കോറിന് പുറത്ത്.  ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ ഓരോ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനും വീണപ്പോള്‍ ഒരറ്റത്ത് നിന്ന് നങ്കുരമിട്ട് സ്റ്റീവന്‍ സ്മിത്ത് ഒറ്റയ്ക്ക് നിന്നാണ് പോരാട്ടം നയിച്ചത്. അര്‍ധ സെഞ്ചുറി നേടിയ സ്മിത്തിന്‍റെ ചെറുത്ത് നില്‍പ്പിന്‍റെ ബലത്തില്‍ 49 ഓവറില്‍ ഓസ്ട്രേലിയ 223 റണ്‍സാണ് കുറിച്ചത്.

ടോസ് നേടി വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന്‍റെ കണക്കൂകുട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു. 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്.  ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്. 

തന്‍റെ ആദ്യ ഓവറില്‍ തന്നെ കങ്കാരുക്കളെ ഞെട്ടിച്ചാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മിന്നുന്ന ഫോമിലുള്ള ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആര്‍ച്ചറിന്‍റെ പന്തില്‍ വിക്കറ്റിന്  മുന്നില്‍ കുരുങ്ങി. എന്നാല്‍, അടുത്ത ഓവറില്‍ ക്രിസ് വോക്സാണ് കങ്കാരുക്കള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചത്.

11 പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെ വോക്സ്,  ജോണി ബെയര്‍സ്റ്റോയുടെ കെെകളില്‍ എത്തിച്ചു. ഇതോടെ ഓസ്ട്രേലിയക്കുണ്ടായ ആശങ്ക മുതലെടുത്ത് പീറ്റര്‍ ഹാന്‍ഡ്‍സ്കോംബിനെയും വോക്സ് തിരികെ പറഞ്ഞു വിട്ടു.

വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റിയത്. ആര്‍ച്ചറിന്‍റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ റഷീദ് പുറത്താക്കി. 70 പന്തില്‍ 46 റണ്‍സാണ് ക്യാരി നേടിയത്.

അതേ ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും മടക്കി റഷീദ് ഇംഗ്ലീഷുകാരെ സന്തോഷിപ്പിച്ചു. ഗ്ലെന്‍ മാക്സ്‍വെല്ലും വലിയ പോരാട്ടം കൂടാതെ കീഴടങ്ങിയപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കാനുള്ള സ്മിത്തിന്‍റെ ശ്രമം റണ്‍ഔട്ടിലൂടെ അവസാനിക്കുകയായിരുന്നു. 119 പന്തില്‍ 85 റണ്‍സാണ് സ്മിത്ത് നേടിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

click me!