ഓസീസിന് ആറാം വിക്കറ്റും നഷ്ടം; നങ്കൂരമിട്ട് സ്മിത്ത്

By Web TeamFirst Published Jul 11, 2019, 5:38 PM IST
Highlights

വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റിയത്. ആര്‍ച്ചറിന്‍റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ റഷീദ് പുറത്താക്കി

ബര്‍മിംഗ്ഹാം: ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് ഓസ്ട്രേലിയ കരകയറിയെങ്കിലും വീണ്ടും ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിമുറുക്കുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില്‍.

14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്.  ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്. 

കളി പുരോഗമിക്കുമ്പോള്‍ 35 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.  ക്രിസ് വോക്‌സും ആദില്‍ റഷീദും ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. തന്‍റെ ആദ്യ ഓവറില്‍ തന്നെ കങ്കാരുക്കളെ ഞെട്ടിച്ചാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മിന്നുന്ന ഫോമിലുള്ള ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആര്‍ച്ചറിന്‍റെ പന്തില്‍ വിക്കറ്റിന്  മുന്നില്‍ കുരുങ്ങി.

എന്നാല്‍, അടുത്ത ഓവറില്‍ ക്രിസ് വോക്സാണ് കങ്കാരുക്കള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചത്. 11 പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെ വോക്സ്, ജോണി ബെയര്‍സ്റ്റോയുടെ കെെകളില്‍ എത്തിച്ചു. ഇതോടെ ഓസ്ട്രേലിയക്കുണ്ടായ ആശങ്ക മുതലെടുത്ത് പീറ്റര്‍ ഹാന്‍ഡ്‍സ്കോംബിനെയും വോക്സ് തിരികെ പറഞ്ഞു വിട്ടു.

വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റിയത്. ആര്‍ച്ചറിന്‍റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ റഷീദ് പുറത്താക്കി. 70 പന്തില്‍ 46 റണ്‍സാണ് ക്യാരി നേടിയത്. അതേ ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും മടക്കി റഷീദ് ഇംഗ്ലീഷുകാരെ സന്തോഷിപ്പിച്ചു. അവസാനം ഗ്ലെന്‍ മാക്സ്‍വെല്ലിനെ ആര്‍ച്ചറും വീഴ്ത്തിയതോടെ സ്മിത്തില്‍ മാത്രമാണ് ഇനി ഓസീസിന്‍റെ പ്രതീക്ഷകള്‍. 

click me!