'ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു'; പാക് പരിശീലകന്‍റെ വെളിപ്പെടുത്തല്‍

By Web TeamFirst Published Jun 24, 2019, 11:43 PM IST
Highlights

'ഇത് ലോകകപ്പാണ്. ഒരു മത്സരം തോറ്റു, മറ്റൊന്ന് തോറ്റു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍, ആരാധകരുടെ പ്രതീക്ഷ അങ്ങനെ പലതിനെയും അതിജീവിക്കേണ്ടതുണ്ട്'

ലണ്ടന്‍ : ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് പരിശീലകന്‍ മിക്കി ആര്‍തര്‍ രംഗത്ത്. ഇന്ത്യയുടെ ഗംഭീര പ്രകടനത്തിന് മുന്നില്‍ പാക് പട നിലംപരിശായിരുന്നു. തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ മിക്കിക്കും നായകന്‍ സര്‍ഫാറാസിനുമെതിരെയാണ് ഏറ്റവുമധികം വിമര്‍ശനം ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ലോകകപ്പ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയെങ്കിലും വിമര്‍ശനങ്ങള്‍ തുടരുകയാണ്. അതിനിടയിലാണ് പരിശീലകന്‍റെ പുതിയ വെളിപ്പെടുത്തല്‍.

'ഇത് ലോകകപ്പാണ്. ഒരു മത്സരം തോറ്റു, മറ്റൊന്ന് തോറ്റു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍, ആരാധകരുടെ പ്രതീക്ഷ അങ്ങനെ പലതിനെയും അതിജീവിക്കേണ്ടതുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച(ഇന്ത്യ- പാക് മത്സരം നടന്ന ദിവസം) താന്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത് ഒരു മത്സരം മാത്രമാണ്. ഒരു തോല്‍വി മാത്രമാണ് അത് എന്നാണ് എപ്പോഴും താരങ്ങളോട് പറയാറെന്നും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരശേഷം' മിക്കി ആര്‍തര്‍ പറഞ്ഞു. 

 

Mickey Arthur "last Sunday I wanted to commit suicide" pic.twitter.com/Xkb3IgD0QS

— Saj Sadiq (@Saj_PakPassion)

ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴനിയമപ്രകാരം 89 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യയോട് പാക്കിസ്ഥാന്‍ വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

click me!