ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട്-വിൻഡീസ് പോരാട്ടം; ശ്രദ്ധാകേന്ദ്രമായി ജോഫ്ര ആര്‍ച്ചര്‍

By Web TeamFirst Published Jun 14, 2019, 10:14 AM IST
Highlights

ഇന്നത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇംഗ്ലണ്ട് നേരിടുമ്പോള്‍ ജോഫ്ര ആര്‍ച്ചറാണ് ശ്രദ്ധാകേന്ദ്രം. ഇംഗ്ലണ്ടിനായി കളിക്കുന്ന ആര്‍ച്ചര്‍ക്ക് വെസ്റ്റ് ഇന്‍ഡീസുമായി ഒരു പൂര്‍വ ബന്ധമുണ്ട്. 

ലണ്ടന്‍: ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ന് വിൻഡീസിനെ നേരിടും. വൈകിട്ട് മൂന്നു മുതല്‍ സതാംപ്ടണിലാണ് മത്സരം. മഴ കളി തടസ്സപ്പെടുത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ശുഭ പ്രതീക്ഷയിലാണ് ഇരു ടീമുകളും. 
പാകിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. 

ഓസ്ട്രേലിയയോട് തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് എത്തുന്നത്. മൂന്നാമത്തെ ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരം മഴം മൂലം ഉപേക്ഷിച്ചതോടെ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാമതാണ് വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ട് നാലാമതും. 

ഇന്നത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇംഗ്ലണ്ട് നേരിടുമ്പോള്‍ ജോഫ്രാ ആര്‍ച്ചറാണ് ശ്രദ്ധാകേന്ദ്രം. ഇംഗ്ലണ്ടിനായി കളിക്കുന്ന ആര്‍ച്ചര്‍ക്ക് വെസ്റ്റ് ഇന്‍ഡീസുമായി ഒരു പൂര്‍വ ബന്ധമുണ്ട് എന്നതുതന്നെ കാരണം. ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ വിന്‍ഡീസിനായി അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ്.

ലോകകപ്പ് ടീം സെലക്‌‌ഷനില്‍ അവസാന നിമിഷമാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമിലെത്തിയത്. എന്നാല്‍ ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ തന്നെ തന്‍റെ വേഗം കൊണ്ട് അമ്പരപ്പിച്ചു. ആര്‍ച്ചറുടെ പന്തുകളുടെ ശരാശരി വേഗം 90.6 മൈലാണ്. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് കളിക്കാനിറങ്ങുമ്പോള്‍ ആര്‍ച്ചര്‍ എന്ത് അത്ഭുതം കാട്ടുമെന്ന ആകാംക്ഷ ക്രിക്കറ്റ് ലോകത്തിനുണ്ട്. 

എതിര്‍ ടീമുകളെയെല്ലാം വിറപ്പിക്കുന്ന ആര്‍ച്ചര്‍ മാജിക് വെസ്റ്റ് ഇന്‍ഡീസിനെതിരെ കാണാനാകുമോ എന്ന് കണ്ടറിയാം. ആര്‍ച്ചറുടെ പന്തുകളെ അനായാസം കൈകാര്യം ചെയ്യുമെന്നാണ് വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ ഫ്ലോയിഡ് റീഫര്‍ പറയുന്നത്. വെസ്റ്റ് ഇന്‍ഡീസും ശക്തമായ ബൗളിംഗ് ലൈനപ്പുള്ള ടീമാണ്. അതുകൊണ്ട് ബൗളര്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാവും മത്സരം. 

click me!