ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇംഗ്ലണ്ട് എത്തുന്നതെങ്കില്‍ വെസ്റ്റ് ഇൻഡീസിനോട് തകർന്നാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിന് എത്തുന്നത്.
ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് കരുത്തന്മാരായ ഇംഗ്ലണ്ടും ഏഷ്യന്‍ ശക്തിയായ പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ലോകകപ്പിൽ രണ്ടാം മത്സരത്തിനാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. വൈകിട്ട് മൂന്നിന് നോട്ടിംഗ്ഹാമിലാണ് മത്സരം. ശക്തരായ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുക. ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇംഗ്ലണ്ട് എത്തുന്നതെങ്കില്‍ വെസ്റ്റ് ഇൻഡീസിനോട് തകർന്നാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിന് എത്തുന്നത്.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ട് സ്കോറുകൾ പിറന്ന നോട്ടിംഗ്ഹാമിലെ വിക്കറ്റ് ബാറ്റ്സ്മാൻമാരുടെ പറുദീസയാണ്. 300 റൺസ് മറികടക്കുന്നത് പതിവാക്കിയ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ ഉഗ്രൻ ഫോമിലാണ്. ഇവർക്കൊപ്പം ജോഫ്ര ആർച്ചറുടെ അതിവേഗ പന്തുകൾകൂടിയാവുമ്പോൾ പാകിസ്ഥാന് ആശ്വസിക്കാൻ ഒന്നുമില്ല. ലോകകപ്പിന് മുൻപ് ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ നാല് കളിയിലും പാകിസ്ഥാൻ തോറ്റു.
സന്നാഹമത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റ സർഫ്രാസ് അഹമ്മദും സംഘവും ആദ്യകളിയിൽ വിൻഡീസ് പേസർമാർക്ക് മുന്നിൽ കീഴടങ്ങിയത് പൊരുതിനോക്കാനാവാതെ. ബാറ്റിംഗിലും ബൗളിംഗിലും എത്തുംപിടിയും കിട്ടാത്തതിനാൽ പാക് ടീമിൽ മാറ്റമുണ്ടാവുമെന്നുറപ്പ്.