
ലണ്ടന്‍: മുന്‍ ചാംപ്യന്മാരായ 2 ഏഷ്യന്‍ ശക്തികള്‍ വീണിടത്താണ് ബംഗ്ലാദേശ് കരുത്തു കാട്ടിയത്. ഷോര്‍ട്ട് പിച്ച് പന്തിൽ മുട്ടിടിക്കാത്തിടത്ത് തുടങ്ങി ബംഗ്ലാദേശിന്‍റെ ജയം.പാകിസ്ഥാനും ശ്രീലങ്കയും മുട്ടിടിച്ച് വീണിടത്ത് ഏഷ്യയുടെ അഭിമാനമായി ബംഗ്ലാദേശ്.
ഷോര്‍ട് പിച്ച് കെണിയിൽ ഏഷ്യന്‍ ടീമുകള്‍ വീഴുന്നുവെന്ന പരിഹാസത്തെ അതിര്‍ത്തി കടത്തിയ സൗമ്യ സര്‍ക്കാര്‍ എതിര്‍ക്യാംപില്‍ ഭീതി പരത്തി. ഒരു പേസറെ അധികമായി ഉള്‍പ്പെടുത്തിയെന്ന് വീമ്പിളക്കിയ ഡുപ്ലെസി ബംഗ്ലാദേശിന്‍റെ കടന്നാക്രമണത്തിൽ പകച്ചു. ഇക്കുറി ആദ്യമായി ഒരു ഏഷ്യന്‍ ടീം 50 ഓവറും ബാറ്റ് ചെയ്തപ്പോള്‍ അവസാന 24 പന്തില്‍ 54 റൺസെത്തി.
ബൗൺസറെറിഞ്ഞ് ബംഗ്ലാദേശിനെ ഭയപ്പെടുത്താനാകില്ലെന്നത് മാത്രമല്ല ഓവലിന്‍റെ പാഠം. ടീമിനെ നന്നായി പ്രചോദിപ്പിക്കുന്ന മൊര്‍ത്താസ ഈ ലോകകപ്പിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളെന്നതും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടം തെളിയിച്ചു.