വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം

By Web TeamFirst Published Jul 15, 2019, 10:50 PM IST
Highlights

അഫ്ഗാനിസ്ഥാനെതിരേയായിരുന്നു ടോമിന്റെയും അലക്‌സിന്റെയും പ്രകടനം എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ താരം എം. എസ്. ധോണിക്ക് ഒരു ഇന്നിങ്‌സില്‍ ഇങ്ങനെ നാലു പേരെ പുറത്താക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ലണ്ട‍ന്‍: ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും കണ്ടേക്കാം. എന്നാല്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം. ന്യൂസിലന്‍ഡ് താരം ടോം ലാഥം ആണ് ഇക്കാര്യത്തില്‍ ഏവരെയും മുന്നിലാക്കി ടോപ്ഗിയറിട്ടത്. ടോം പത്തു മത്സരങ്ങള്‍ കളിച്ചപ്പോള്‍ 21 പേരെയാണ് പുറത്താക്കിയത്. പക്ഷേ ഒരു കാര്യമുണ്ട്. അദ്ദേഹം കളിച്ച മത്സരങ്ങളിലൊരാളെ പോലും സ്റ്റമ്പിങ്ങിലൂടെ പുറത്താക്കാന്‍ ടോമിനു കഴിഞ്ഞില്ല. 21 എണ്ണവും ക്യാച്ചായിരുന്നുവെന്നു മാത്രം.

രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ അലക്‌സ് ക്യാരിയാവട്ടെ രണ്ടു പേരെ ഇത്തരത്തില്‍ പുറത്താക്കി. 18 പേരെ ക്യാച്ചിലൂടെയും. മൊത്തം 20 പേരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഈ ലോകകപ്പില്‍ അദ്ദേഹത്തിനുണ്ട്. ഇതു മാത്രമല്ല, ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിന്റെ പേരിലുണ്ട്. പക്ഷേ, അതോടൊപ്പം ടോമും ഉണ്ടെന്നു മാത്രം. ഇരുവരും അഞ്ചു പേരെ വീതം പുറത്താക്കി. എന്നാല്‍ അലക്‌സ് നാലു ക്യാച്ചും ഒരു സ്റ്റമ്പിങ്ങും സഹിതം വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ടോമിന്റേത് പുറത്താക്കലില്‍ അഞ്ചും ക്യാച്ചായിരുന്നു.

അഫ്ഗാനിസ്ഥാനെതിരേയായിരുന്നു ടോമിന്റെയും അലക്‌സിന്റെയും പ്രകടനം എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ താരം എം. എസ്. ധോണിക്ക് ഒരു ഇന്നിങ്‌സില്‍ ഇങ്ങനെ നാലു പേരെ പുറത്താക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ മൂന്നു ക്യാച്ചും ഒരു സ്റ്റമ്പിങ്ങും സഹിതമായിരുന്നു ധോണിയുടെ പ്രകടനം. എന്നാല്‍ ഏറ്റവും പേരെ പുറത്താക്കിയവരുടെ പട്ടികയില്‍ ഏറെ പിന്നിലാണ് ധോണി. ഒമ്പത് മത്സരങ്ങളില്‍ നിന്നായി പത്തു പേരെ മാത്രമേ ഇദ്ദേഹത്തിന് പവലിയനിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞുള്ളു. ഇതില്‍ ഏഴു ക്യാച്ചും മൂന്നു സ്റ്റമ്പിങ്ങും. ശരാശരി 1.111 മാത്രം!

മൂന്നാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസിന്റെ ഷായി ഹോപ്പാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഷായിയുടെ പ്രകടനം 16 പുറത്താക്കലുകളാണ്. അതത്രയും ക്യാച്ചുകളും. പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ് നാലാം സ്ഥാനത്ത്. എട്ടു മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍. 13 ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും.

ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ടലറാണ് തൊട്ടു പിന്നില്‍. 11 മത്സരങ്ങള്‍ ബട്‌ലര്‍ കളിച്ചപ്പോള്‍ 14 പേരെ മാത്രമാണ് അദ്ദേഹത്തിനു പുറത്താക്കാന്‍ കഴിഞ്ഞത്. ഇതില്‍ രണ്ടു പേരെ സ്റ്റമ്പിങ്ങിലൂടെയാണ് കുടുക്കിയത്. ആറാം സ്ഥാനത്ത് മുഷ്ഫിക്കര്‍ റഹീമാണ്. ഈ ബംഗ്ലാദേശി കീപ്പര്‍ എട്ടു മത്സരങ്ങളില്‍ നിന്നായി പത്തു പേരെയാണ് പവലിയനിലേക്ക് പറഞ്ഞു വിട്ടത്. അതില്‍ എട്ടു ക്യാച്ചും രണ്ടു സ്റ്റമ്പിങ്ങും. തൊട്ടു പിന്നിലാണ് ധോണിയുള്ളത്. അതിനും പിന്നിലായി എട്ടാമനായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീക്കോക്ക്. ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഒന്‍പത് പുറത്താകല്‍. അത്രയും ക്യാച്ചുകള്‍.

ലങ്കയുടെ കുശാല്‍ പെരേരയാണ് ഒമ്പതാം സ്ഥാനത്ത്. പെരേര കളിച്ചത് ഏഴു മത്സരങ്ങള്‍. പുറത്താക്കിയത് എട്ടു പേരെയും. അദ്ദേഹത്തിനും ആരുടെയും കുറ്റിതെറുപ്പിക്കാനായില്ല. ബംഗ്ലാദേശിനു വേണ്ടി ഏഴു മത്സരങ്ങള്‍ കളിച്ച ഇഖ്രം അലിഖിലാണ് പത്താമന്‍. നാലു പേരെ പുറത്താക്കാനെ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. അതായത്, 0.571 ശരാശരി. ഒന്നില്‍ താഴെ ശരാശരിയുള്ള ഏക വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ.

click me!