ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെ ഇരുവരും നടത്തിയ ചില തുറന്നു പറച്ചിലുകളാണ് വലിയ വിവാദത്തിനും ഇരുവരുടേയും സസ്പെന്‍ഷനിലേക്കും വഴിവെച്ചത്
ലണ്ടന്‍: ചാനല്‍ പരിപാടിക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യയും കെഎൽ രാഹുലും. "ആ സംഭവം ഒരു മനുഷ്യനെന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കി. ഇരകളാണെന്ന് വാദിക്കാതെ ചെയ്ത തെറ്റ് സമ്മതിക്കാൻ തയാറായതാണ് ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവിന് സഹായിച്ചത്. സസ്പെൻഷനിലായ ദിവസങ്ങളിൽ ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല. തെറ്റ് സമ്മതിച്ചു. ക്രിക്കറ്റ് കരിയർ ഇതോടെ തീരുമെന്ന് പലരും പറഞ്ഞു. എന്നാല്‍ ക്രിക്കറ്റിലേക്ക് ശക്തമായി മടങ്ങി വരാനാവുമെന്ന് ഉറപ്പുണ്ടായിരുന്നു. അത് സംഭവിച്ചു. ആ സംഭവം വലിയ പാഠമാണ് ജീവിതത്തില്‍ പഠിപ്പിച്ചതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെ ഇരുവരും നടത്തിയ ചില തുറന്നു പറച്ചിലുകളാണ് വലിയ വിവാദത്തിനും ഇരുവരുടേയും സസ്പെന്‍ഷനിലേക്കും വഴിവെച്ചത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹര്‍ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തിരുന്നു.
പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എല്‍ രാഹുല്‍ തുറന്നു പറഞ്ഞു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇരുവര്‍ക്കെതിരെയും ബിസിസിഐ നടപടിയെടുത്തു. സസ്പെൻഷൻ കാലം കഴിഞ്ഞ് ഇന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ തിളങ്ങുകയാണ് ഹാർദ്ദിക്കും രാഹുലും. തെറ്റ് പറ്റാത്തവർ ആരുമില്ലെന്നും അത് തിരിച്ചറിയാനും ആവർത്തിക്കാതിരിക്കാനുമുള്ള മനസാണ് വേണ്ടതെന്നും അഭിമുഖത്തിന് പിന്നാലെ മുൻ ക്യാപറ്റൻ സൗരവ് ഗാംഗുലിയും പറഞ്ഞു