അഫ്ഗാന്‍ ക്യാപ്റ്റന്റെ വൈറല്‍ ആഘോഷത്തിന് പിന്നിലെ രഹസ്യം

By Ajish ChandranFirst Published Jun 24, 2019, 9:02 PM IST
Highlights

ചെറുപ്പത്തില്‍ വളരെ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്ന ഗുല്‍ബദിന്റെ കുടുംബം ഏറെ പ്രാരാബ്ധത്തിലായിരുന്നു. പിതാവിനു കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്കാവട്ടെ ഹെപ്പറൈറ്റിസ് രോഗവും. വികലാംഗയായ സഹോദരിയടങ്ങിയ കുടുംബത്തിന്റെ താങ്ങായിരുന്നു നയിബ്.

ലണ്ടന്‍: ഈ ലോകകപ്പിലെ ഏറ്റവും നല്ല ബോഡി ബില്‍ഡര്‍ ആരെന്ന് ചോദിച്ചാല്‍ അതിനൊരുത്തരം മാത്രം. മറ്റാരുമല്ല, അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നയിബ്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന നയിബ് ക്രിക്കറ്റിനു വേണ്ടിയല്ല മസില്‍ പെരുപ്പിച്ചതെന്നതാണ് യാഥാര്‍ത്ഥ്യം. അതൊരു കഥയാണ്. വീട്ടിലെ പട്ടിണി മാറ്റാന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച്, ബോഡി ബില്‍ഡിംഗിനു പോയ കാബൂളുകാരന്റെ കരളലയിക്കുന്ന കഥ. ഓരോ അഫ്ഗാന്‍ താരത്തിനും ഇങ്ങനെയാരോ കഥകളുണ്ടെങ്കിലും ഇന്നു നൂറാം മത്സരത്തിനിറങ്ങിയ (62 ഏകദിനവും 38 ട്വന്റി 20-യും) ഗുല്‍ബദിന്റെ കഥ അല്‍പ്പം വെരി സ്‌പെഷ്യല്‍ തന്നെയാണ്.

with his first wicket of the day!

A timely wicket for Afghanistan as Mahmudullah is the man to go. | pic.twitter.com/2hfjgbwptj

— Cricket World Cup (@cricketworldcup)

ചെറുപ്പത്തില്‍ വളരെ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്ന ഗുല്‍ബദിന്റെ കുടുംബം ഏറെ പ്രാരാബ്ധത്തിലായിരുന്നു. പിതാവിനു കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. അമ്മയ്ക്കാവട്ടെ ഹെപ്പറൈറ്റിസ് രോഗവും. വികലാംഗയായ സഹോദരിയടങ്ങിയ കുടുംബത്തിന്റെ താങ്ങായിരുന്നു നയിബ്. അന്ന് പ്രാദേശിക ക്ലബ്ബുകള്‍ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചാല്‍ മറ്റു ജോലിക്കു പോകുന്നതിനേക്കാള്‍ പണം കിട്ടുമെന്നു കണ്ടാണ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. അങ്ങനെ കളിച്ചു കളിച്ചു ഒരു ദിവസം അഫ്ഗാനിസ്ഥാനു വേണ്ടി കളിക്കാന്‍ വിളി വന്നു. പക്ഷേ, പ്രതിഫലം വളരെ കുറവ്. എങ്കിലും, 2008-ല്‍ വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ ഫൈവില്‍ ജപ്പാനെതിരേ കളിക്കാനിറങ്ങി. ഇതായിരുന്നു നയിബിന്റെ ക്രിക്കറ്റ് ജീവിതത്തിനു പ്രൊഫഷണലിസം കൊണ്ടു വന്നത്. മത്സരം കഴിഞ്ഞതോടെ നയിബിന് ഒരു കാര്യം മനസ്സിലായി. ഇങ്ങനെ പോയാല്‍, വീട്ടില്‍ അടുപ്പു പുകയില്ല. മരുന്നിനും ഭക്ഷണത്തിനും വേറെ ജോലിക്കു പോകണമെന്ന ഘട്ടമെത്തിയതോടെ, ക്രിക്കറ്റിന് അവധി പറഞ്ഞു.

അങ്ങനെയാണ്, കാബൂളില്‍ ഒരു ജിമ്മില്‍ ജോലിക്കു കയറുന്നത്. അവിടെ വച്ച് മറ്റുള്ളവരെ രാവിലെ മുതല്‍ വൈകിട്ടു വരെ പരിശീലിപ്പിച്ച് നയിബിന്റെ ശരീരം നല്ല ഉരുക്കു പോലെയായി. തന്റെ ശരീരം കൊണ്ട് പണമുണ്ടാക്കാനൊരു വഴിയെന്നതു കൊണ്ടാണ് ബോഡി ബില്‍ഡിംഗിലേക്കു തിരിയുന്നത്. ശരീരപ്രദര്‍ശനങ്ങള്‍ക്കു കാര്യമായ വരുമാനം ലഭിച്ചിരുന്നത് നയിബ് ശരിക്കും മുതലാക്കി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ക്രിക്കറ്റിലേക്ക് വിളി വന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി വാര്‍ഷിക കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് ക്രിക്കറ്റ് മൈതാനത്തേക്ക് വീണ്ടുമിറങ്ങുന്നത്.

വരുമാനമില്ലാതിരുന്നതിന്റെ പേരില്‍ ഈ ഇരുപത്തെട്ടുകാരന്‍ മസില്‍പ്പെരുപ്പിച്ച് നടന്നത് രണ്ടു വര്‍ഷമാണ്. തിരിച്ച് വീണ്ടും അഫ്ഗാനിസ്ഥാന്‍ ജേഴ്‌സിയണിഞ്ഞത് 2010 ഏഷ്യന്‍ ഗെയിംസിലും. അന്നു പാക്കിസ്ഥാനും, ശ്രീലങ്കയും ബംഗ്ലാദേശുമൊക്കെ മത്സരത്തിനുണ്ടായിരുന്നു. ഫൈനലില്‍ ബംഗ്ലാദേശിനോടു തോറ്റെങ്കിലും സില്‍വര്‍ മെഡല്‍ ലഭിച്ചു. അന്നും ഇന്നും ഇഷ്ടപ്പെട്ട താരം ആരെന്നു ചോദിച്ചാല്‍ നയിബ് പറയുക സച്ചിന്റെയോ ലാറയുടെയോ പേരല്ല, മറിച്ച് അര്‍ണോള്‍ഡ് ഷ്വാര്‍സ്നെനഗറുടെ പേരാണ്. ക്രിക്കറ്റിനോളം ബോഡി ബില്‍ഡിങ്ങിനെ മനസാ വരിച്ചിരിക്കുന്ന ആളാണ് ഈ ഓള്‍റൗണ്ടര്‍.

ഇതുവരെ 61 ഏകദിനങ്ങള്‍ കളിച്ചു. 957 റണ്‍സാണ് ആകെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 82 റണ്‍സ്. 57 വിക്കറ്റുകളും സമ്പാദിച്ചിട്ടുണ്ട്. 43 റണ്‍സ് വിട്ടു കൊടുത്തു ആറു വിക്കറ്റ് നേടിയതാണ് മികച്ച പെര്‍ഫോമന്‍സ്. അതും ലോകകപ്പിനു മുന്നോടിയായി അയര്‍ലന്‍ഡിലേക്കു നടത്തിയ പര്യടനത്തില്‍. ലോകകപ്പ് സ്‌ക്വാഡിനെ തെരഞ്ഞെടുത്തപ്പോഴാണ് ക്യാപ്റ്റന്‍സിയും നയിബിനെ തേടി വന്നത്. ഏകദിനത്തേക്കാള്‍ ട്വന്റി 20-യാണ് ഫേവറിറ്റ്. കന്നി മത്സരം ടൊറന്റോയില്‍ കാനഡയ്‌ക്കെതിരേയായിരുന്നു. അന്ന് പൂജ്യത്തിനു പുറത്തായെങ്കിലും അഫ്ഗാനിസ്ഥാന്‍ ജയിച്ചു. പിന്നീട് പന്ത് ബൗണ്ടറി കടത്തുന്നതിലായിരുന്നു ഈ ഓള്‍റൗണ്ടറുടെ ശ്രദ്ധ. കളിച്ചത് 38 മത്സരങ്ങള്‍. ഇതില്‍ 20 സിക്‌സും 31 ബൗണ്ടറിയും സ്വന്തം പേരിലെഴുതിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരേ കളിച്ചപ്പോള്‍ 27 റണ്‍സും രണ്ടു വിക്കറ്റും വീഴ്ത്തിയ നയിബ് ഇംഗ്ലണ്ടിനെതിരേ 37 റണ്‍സും മൂന്നു വിക്കറ്റും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും (അഞ്ചു റണ്‍സും ഒരു വിക്കറ്റും മാത്രം) ന്യൂസിലന്‍ഡിനെതിരേയും (നാലു റണ്‍സ്, വിക്കറ്റൊന്നും കിട്ടിയില്ല) നിറം മങ്ങിയെങ്കിലും ശ്രീലങ്കയ്‌ക്കെതിരേ 23 റണ്‍സ് നേടി. ശ്രീലങ്കയ്‌ക്കെതിരേ ആദ്യ മത്സരത്തില്‍ 31 റണ്‍സും ഒരു വിക്കറ്റുമായിരുന്നു ഈ താരത്തിന്റെ സമ്പാദ്യം.

click me!