കനത്ത മഴയിൽ ഗ്രൗണ്ട് മൂടിയിട്ടിരിക്കുന്നതിനാൽ ടീം ഗ്രൗണ്ടില്‍ പോകാതെ ഹോട്ടലിൽ തുടരുകയാണ്
ലണ്ടന്‍: ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഓവലിലും കനത്ത മഴ. ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരിശീലനം മഴമൂലം മുടങ്ങി. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ലണ്ടനിലെത്തിയത്. വ്യാഴാഴ്ചത്തെ വിശ്രമദിനത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ 10 മുതലായിരുന്നു പരിശീലനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഴയിൽ ഗ്രൗണ്ട് മൂടിയിട്ടിരിക്കുന്നതിനാൽ ടീം ഗ്രൗണ്ടില്‍ പോകാതെ ഹോട്ടലിൽ തുടരുകയാണ്.
ഞായറാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഞായറാഴ്ചയാണ് ടീമിന്‍റെ രണ്ടാമത്തെ മത്സരം. ഓസീസാണ്എതിരാളികള്‍. മഴ കളിക്ക് തടസമാകുമെന്ന ആശങ്കയുമുണ്ട്. മഴ മൂലം ഓസീസിനും പരിശീലനം നടത്താനായിട്ടില്ല. നാളെയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. അഫ്ഗാനിസ്ഥാനെയും വിൻഡീസിനെയും തോൽപ്പിച്ചാണ് ഓസീസ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഞായറാഴ്ച കളിക്കളത്തിലിറങ്ങുന്നത്.