സൈനികചിഹ്നമുള്ള ഗ്ലൗവുമായി ലോകകപ്പിൽ കളിക്കാനിറങ്ങിയ ധോണിക്ക് നേരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.
ദില്ലി: സൈനികചിഹ്നമുള്ള ഗ്ലൗവുമായി ധോണി ലോകകപ്പിൽ കളിക്കാനിറങ്ങിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്ന് കായിക മന്ത്രി കിരൺ റിജ്ജു. പ്രശ്നം ബിസിസിഐ തന്നെ പരിഹരിക്കണമെന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടില്ലെന്നും കായിക മന്ത്രി വ്യക്തമാക്കി.
സൈനികചിഹ്നമുള്ള ഗ്ലൗവുമായി ലോകകപ്പിൽ കളിക്കാനിറങ്ങിയ ധോണിക്ക് നേരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. രാഷ്ട്രീയമോ മതപരമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ലോകകപ്പ് വേദി ഉപയോഗിക്കരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് സൈനികചിഹ്നമുള്ള ഗ്ലൗവ് ഉപയോഗിച്ച ധോണിക്കതിരെ ഐസിസി ബിസിസിഐക്ക് കത്തയച്ചത്.
പിന്നാലെ ഐസിസിക്കെതിരെ ആരാധകരോഷം ശക്തമായി. ഇതോടെ ഗ്ലൗവിനുള്ള വിലക്ക് പുനപരിശോധിക്കണമെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിക്ക് കത്തയച്ചു. വിഷയം ബിസിസിഐ തന്നെ പരിഹരിക്കണമെന്ന നിലപാടിലാണ് കേന്ദ്രവും.