
ലക്നൌ: ഉത്തർ പ്രദേശിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന് കാറിടിച്ച് ദാരുണാന്ത്യം. ലക്നൌവ്വിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശ്വേത ശ്രീവാസ്തവയുടെ പത്ത് വയസുകാരനായ മകനാണ് സ്കേറ്റിംഗ് പരിശീലനത്തിനിടെ പാഞ്ഞെത്തിയ കാറിടിച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിശീലകനൊപ്പം സ്കേറ്റിംഗ് ചെയ്യുകയായിരുന്ന പത്ത് വയസുകാരനെ അമിത വേഗതയിലെത്തിയ എസ് യു വി ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവത്തിൽ കോളേജ് വിദ്യാർത്ഥികളായ രണ്ട് പേർ പിടിയിലായി.
നൈമിഷ് കൃഷ്ണ എന്ന പത്ത് വയസുകാരനാണ് സ്കേറ്റിംഗ് പരിശീലനത്തിനിടെയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. ഒന്നാം വർഷ നിയമ ബിരുദ വിദ്യാർത്ഥിയും. 20കാരനുമായ സാർത്ഥക് സിംഗ്, മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ ദേവ്ശ്രീ വർമ്മ എന്നിവരാണ് പിടിയിലായത്. ബന്ധുവിന്റെ വാഹനത്തിലായിരുന്നു യുവാക്കളുടെ പരാക്രമം. കാന്‍പൂരിലെ ജ്വല്ലറി വ്യാപാരിയായ ബന്ധു ഒരു ചടങ്ങിന് ലക്നൌവ്വിലെത്തിയ സമയത്താണ് യുവാക്കൾ വാഹനം ചോദിച്ച് വാങ്ങിയത്. ഇരുവരേയും ഇവരുടെ വീടുകളില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട എസ് യു വിയിൽ നിന്നാണ് വാഹനം ഓടിച്ചവരുടെ വിവരം ലഭിച്ചത്.
ആരാണ് കൂടുതൽ വേഗത്തിൽ ഓടിക്കുകയെന്ന കാര്യത്തിൽ ഇരുവരും മാറി മാറി എസ് യു വി ഓടിച്ച് നോക്കിയതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടാക്കുന്ന സമയത്ത് 120 കിലോമീറ്റർ സ്പീഡിലായിരുന്നു എസ് യു വി സഞ്ചരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം പത്ത് വയസുകാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലേണിംഗ് ലൈസന്‍സ് മാത്രം കൈവശമുള്ള സമയത്താണ് ഇത്രയും അശ്രദ്ധമായ രീതിയിൽ കോളേജ് വിദ്യാർത്ഥികള്‍ വാഹനമോടിച്ചിരിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ചോദ്യം ചെയ്യലിനിടെ അപകടത്തിൽ കുട്ടി രക്ഷപ്പെടില്ലെന്ന് തോന്നിയതുകൊണ്ടാണ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയതെന്ന് യുവാക്കള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്. 2007 ബാച്ച് ഉദ്യോഗസ്ഥയാണ് ശ്വേത ശ്രീവാസ്തവ. നിലവിശ്‍ സ്പെഷ്യല്‍ അന്വേഷണ സംഗത്തിലെ അംഗമാണ് ഇവർ. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു 10 വയസുകാനായ നൈമിഷ്. രാവിലെ 5.30ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam