
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം. പണത്തിനായി തട്ടിക്കൊണ്ടുപോയ പതിമൂന്നുകാരനെ അയൽവാസിയായ യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ യെലഹങ്ക വിനായക നഗർ സ്വദേശിയായ ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം കണ്ടതോടെ ഓടി രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
യെലഹങ്ക വിനായക നഗറിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ഗൗരി ഗണേശ ആഘോഷത്തിന് പടക്കം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് അയൽവാസിയായ പ്രജ്വലിനെ തട്ടിക്കൊണ്ടുപോയ യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രജ്വലിന്റെ കുടുംബത്തിൽ നിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. പതിമൂന്നുകാരനെ കാറിൽ കയറ്റി കൊണ്ടുപോകുമ്പോള്‍ പ്രായപൂർത്തിയാകാത്ത തന്റെ സുഹൃത്തിനെയും പ്രതി ഭാസ്കർ റെഡ്ഡി ഒപ്പം കൂട്ടിയിരുന്നു.
ഡ്രൈവിംഗിൽ കമ്പമുള്ള പ്രജ്വലിന് വാഹനം ഓടിക്കാൻ അവസരം നൽകാമെന്നും ഇരുവരും വാഗ്ദാനം ചെയ്തു. ആളൊഴിഞ്ഞ ഇടത്ത് കാറെത്തിയപ്പോൾ വാഹനം നിർത്തിയ ഭാസ്കർ പ്രജ്വലിന്റെ അച്ഛൻ മനോഹറിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. പ്രജ്വലിനോട് വീഡിയോ കോളിൽ സംസാരിക്കാനും ആവശ്യപ്പെട്ടു. ഇത് എതിർത്തതോടെയാണ് പതിമൂന്നുകാരനെ വലിച്ച് പുറത്തിട്ട് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാസ്കറിന്റെ ക്രൂരമായ പ്രവൃത്തി കണ്ടതോടെ പേടിച്ചുപോയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടു.
ഇതിനിടയിൽ പതിമൂന്നുകാരന്റെ പിതാവ് ഭാസ്കറിന്റെ അച്ഛനെ വിവരം ധരിപ്പിക്കുകയും ഇരുവരും ചേർന്ന് ഇയാളെ വിളിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ പരിഭ്രാന്തനായ ഭാസ്കർ റെഡ്ഡി മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് ആന്ധ്രയിലേക്ക് കടക്കാൻ വേണ്ടി ശ്രമിക്കുകയായിരുന്നു. യാത്രാമധ്യേ കാർ തുടർച്ചയായി അപകടങ്ങളിൽ പെട്ടു.
ഭാസ്കർ റെഡ്ഡിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ കാർ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഡിക്കിയിൽ മൃതദേഹം കണ്ടെത്തിയത്. ഭാസ്കർ റെഡ്ഡിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഓടിരക്ഷപ്പെട്ട പതിനേഴുകാരനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചിക്കജാല പൊലീസാണ് അന്വേഷണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam