
ഭോപ്പാല്‍: മധ്യപ്രദേശില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം. പതിമൂന്നുകാരിയെ ഒന്‍പത് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. അഞ്ച് ദിവസത്തോളമാണ് സംഘത്തിന്‍റെ കൂട്ടബലാത്സംഗത്തിന് പെണ്‍കുട്ടി ഇരയായതെന്നാണ് പൊലീസ് എൻഡി ടിവിയോട് വിശദമാക്കിയത്. സംഭവത്തില്‍ ഏഴുപേര്‍ ഇതിനോടകം അറസ്റ്റിലായതായും പൊലീസ് വിശദമാക്കുന്നു. ശിവ്രാജ് സിംഗ് ചൌഹാന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സമ്മാന്‍ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി നടക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്.
ജനുവരി 4നാണ് പെണ്‍കുട്ടിയെ ആദ്യമായി തട്ടിക്കൊണ്ട് പോകുന്നത്. പെണ്‍കുട്ടിക്ക് പരിചയമുള്ള ഒരു യുവാവായിരുന്നു ഇതിന് പിന്നില്‍. ഇയാളും ആറ് സുഹൃത്തുക്കളുമാണ് പെണ്‍കുട്ടിയെ അന്ന് കൂട്ടബലാത്സംഗം ചെയ്തത്, രണ്ട് ദിവസത്തോളം ഈ പീഡനം നീണ്ടുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമാക്കുന്നത്. വിട്ടയയ്ക്കുമ്പോള്‍ വിവരം പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്.
ഇതിന് പിന്നാലെ ജനുവരി 11ന് പെണ്‍കുട്ടിയെ സംഘം വീണ്ടും തട്ടിക്കൊണ്ടുപോയി. കാട്ടിലും വഴിയരികിലെ ഒരു തട്ടുകടയിലും പെണ്‍കുട്ടിയെ കെട്ടിയിട്ടു. നേരത്തെ ബലാത്സംഗം ചെയ്ത സംഘത്തിലെ ഒരാള്‍ തന്നെയായിരുന്നു രണ്ടാമതും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ 2 ട്രക്ക് ഡ്രൈവർമാരും ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെള്ളിയാഴ്ച അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ വീട്ടുകാര്‍ വിവരങ്ങള്‍ അറിഞ്ഞതോടെയാണ് ദിവസങ്ങളോളമായി നീളുന്ന ക്രൂരത പുറത്ത് വരുന്നത്.
സമാനമായ നിരവധി പീഡനങ്ങളാണ് മധ്യപ്രദേശില്‍ ഉയരുന്നതെന്ന് വനിതാ അവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ജനുവരി ഒന്‍പതിന് സിദ്ധി ജില്ലയില്‍ നാല്‍പ്പത്തിയെട്ടുകാരിയായ വനിതയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. ബലാത്സംഗത്തിന് ശേഷം വനിതയുടെ സ്വാകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് തള്ളിക്കയറ്റിയത് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജനുവരി 11 ഖാണ്ട്വ ജില്ലയില്‍ പതിമൂന്നുകാരി ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയിരുന്നു. ജനുവരി 12 ഉജ്ജ്വയിനില്‍ വനിതയെ ഭര്‍ത്താവും ഭര്‍തൃ പിതാവും ചേര്‍ന്ന് ആക്രമിച്ചിരുന്നു. കൂര്‍ത്ത ആയുധമുപയോഗിച്ച് യുവതിയുടെ മൂക്ക് ഇവര്‍ മുറിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam