
കൊച്ചി: കൊച്ചിയില്‍ പതിനാലു വയസുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതി വ്യാജമെന്ന നിഗമനത്തില്‍ പൊലീസ്. പരാതിക്കാരനായ കുട്ടി മൊഴി മാറ്റിയതോടെയാണ് കേസിലെ ട്വിസ്റ്റ്. കുട്ടിയുടെ വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ ചിലര്‍ തന്നെ കുട്ടിയെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കുകയായിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്.
അമ്മൂമ്മയുടെ സുഹൃത്തായ യുവാവ് പതിനാലു വയസുകാരന് നിര്‍ബന്ധിച്ച് മദ്യവും കഞ്ചാവും നല്‍കിയെന്നായിരുന്നു പരാതി. എറണാകുളം നോര്‍ത്ത് പൊലീസ് ആദ്യം മൊഴിയെടുത്തപ്പോള്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സംഭവം ഉണ്ടായത് എന്നടക്കം കുട്ടി പൊലീസിനോട് പറഞ്ഞു.
എന്നാല്‍ കുട്ടി പറഞ്ഞ സമയവും സാഹചര്യങ്ങളും പരിശോധിച്ചപ്പോള്‍ പൊരുത്തക്കേട് തോന്നിയതോടെയാണ് പൊലീസ് കുട്ടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തത്.
രണ്ടാം ഘട്ടത്തില്‍ കാര്യങ്ങള്‍ പൊലീസ് ചോദിച്ചപ്പോള്‍ കുട്ടി മൊഴി മാറ്റി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ലെന്ന് പറഞ്ഞതോടെ ആരോപണ വിധേയനായ യുവാവ് നിരപരാധിയെന്ന നിഗമനത്തിലാണ് ഇപ്പോള്‍ നോര്‍ത്ത് പൊലീസ്.
ആരോപണ വിധേയനായ യുവാവിനും കുട്ടിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യക്തി വിരോധമുളളവരാരോ കുട്ടിയെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കുകയായിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam