
ലക്നൗ: ഉത്തർപ്രദേശിൽ ഒമ്പത് വയസ്സുകാരനെ സഹോദരി ശ്വാസംമുട്ടിച്ചുകൊന്നു. തന്റെ ഫോണിൽ നിന്ന് ആൺ സുഹൃത്തിനോട് ചാറ്റ് ചെയ്തതിനെ എതിർത്തതിനാണ് 15കാരി ഇളയ സഹോദരനെ ഹെഡ് ഫോൺ വയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം ഫെബ്രുവരി 12നാണ് പുറംലോകത്തെത്തിയത്. പ്രതിയായ പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
മണിക്കൂറുകളോളം പെൺകുട്ടി ഫോണിൽ സുഹൃത്തുമായി ചാറ്റിംഗിൽ ആണെന്ന് പലതവണയായി സഹോദരൻ മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. പെൺകുട്ടി മണിക്കൂറുകളോളം സുഹൃത്തുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ആൺകുട്ടി എതിർക്കുകയും ഇത് ഇരുവരും തമ്മിലുളള വഴക്കിൽ എത്തുകയും ചെയ്തു. ആൺകുട്ടി സഹോദരിയെ ആക്രമിക്കുകയും പെൺകുട്ടി സഹോദരനെ ഹെഡ്ഫോൺ വയറുകൊണ്ട് കഴുത്തുമുറുക്കി കൊല്ലുകയുമായിരുന്നു. ഇതിന് പിന്നാലെ ഒമ്പത് വയസ്സുകാരനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
സംഭവം നടന്നതിന് പിറ്റേന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റോർ റൂം തുറന്ന് നോക്കിയപ്പോൾ മകന്റെ മൃതദേഹം മാതാപിതാക്കൾക്ക് ലഭിച്ചു. അയൽവാസിയായ ഒരാളുടെ പേരിൽ പിതാവ് നൽകിയ പരാതിയിൽ അയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് സംഭവം നടന്ന സമയം ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമായി.
തുടർന്ന് വീട്ടിലുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്തു. ഫോറൻസിക് സംഘം പരിശോധന നടത്തുകയും വീട്ടിലെ മുഴുവൻ അംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ മാത്രമാണ് മുറിവുകൾ ഉണ്ടായിരുന്നത്. ശിശുക്ഷേമ സമിതി അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയാണെന്ന് വ്യക്തമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam