
ചെന്നൈ: ചെന്നൈയിൽ വീട്ടുജോലിക്ക് നിന്ന 15കാരി മരിച്ച സംഭവത്തിൽ യുവ ദമ്പതികൾ അറസ്റ്റിൽ. അമിഞ്ചിക്കരൈ സ്വദേശികളായ
മുഹമ്മദ് നവാസും ഭാര്യ നസിയയുമാണ് പിടിയിലായത്. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. പഴയ കാറുകൾ വാങ്ങി മറിച്ചുവിൽക്കുന്ന ആളാണ് നവാസ്. ദമ്പതികൾ തന്നെയാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്.
തങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കുട്ടിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ദമ്പതികൾ അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. പെൺകുട്ടിയുടെ ശരീരത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഇസ്തിരി പെട്ടികൊണ്ടും സിഗരറ്റ് കൊണ്ടും പൊള്ളിച്ച പാടുകളും ഗുരുതരമായി മർദ്ദിച്ച അടയാളങ്ങളുമുണ്ടായിരുന്നു.
ദീപാവലി ദിനത്തിൽ ഇവർ കൂട്ടാളിയായ ലോകേഷിനെയും കൂട്ടി കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടി മരിച്ചെന്നുറപ്പായപ്പോൾ ഇവർ തിരക്കഥ തയ്യാറാക്കി പൊലീസിനെ സമീപിക്കുകയായിരുന്നു. ലോകേഷിനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇയാൾ മറ്റൊരു കൊലക്കേസിൽ പ്രതിയാണെന്ന് സൂചനയുണ്ട്. ദമ്പതികളുടെ നാല് വയസ്സുള്ള കുട്ടിയെ പരിപാലിക്കാനാണ് 15കാരിയെ കൊണ്ടുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam