മംഗളൂരുവിന് സമീപം അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ആംബുലൻസിന്റെ മറവിൽ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും ലഹരി വിതരണം ചെയ്തിരുന്ന സംഘത്തിലെ അഞ്ച് പേരാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവർ ഒളിവിലാണ്

മംഗളൂരു: കർണാടകത്തിൽ മംഗളൂരുവിന് സമീപം വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ച് പേരെ പൊലീസ് പിടികൂടി. ആംബുലൻസ് ഉപയോഗിച്ചാണ് ഇടപാടുകാരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് സംഘം ലഹരി എത്തിച്ച് നൽകിയിരുന്നത്. ആംബുലൻസ് ഡ്രൈവർ ഒളിവിലാണ്. മംഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിൽ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ മയക്കുമരുന്നെത്തിച്ച് നൽകിയിരുന്ന വൻ മാഫിയയുടെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

ആംബുലൻസിന്‍റെ മറവിൽ ലഹരിക്കച്ചവടം

ജൂൺ 25 ന് മംഗളൂരുവിൽ നിന്ന് അന്നപ്പ സ്വാമി എന്ന മനുവിനെ എം ഡി എം എയുമായി മംഗളൂരു സെൻ‍ട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗൽകോട്ടിലെ ഒരു ലോഡ്ജിൽ ഉദ്യോഗസ്ഥരെത്തി. ഈ ഘട്ടത്തിലാണ് അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന് പൊലീസ് കണ്ടെടുത്തത്. മൊഹമ്മദ് അൽഫാസ്, മൊഹമ്മദ് മുസ്തഫ, ബെൽത്താങ്കടി സ്വദേശിയായ മറ്റൊരാൾ എന്നിങ്ങനെ മൂന്നുപേരെയും ഇവിടെ നിന്ന് പിടികൂടി. എം ഡി എം എയുടെ മൊത്ത വിതരണക്കാരായിരുന്നു ഇവരെന്ന് പൊലീസ് കണ്ടെത്തി. ഇവരിൽ നിന്നാണ് ആംബുലൻസ് മറയാക്കി നടത്തുന്ന മയക്കുമരുന്ന് വിപണനത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ബെൽത്താങ്കടി സ്വദേശിയായ ജലീൽ ബാബ എന്നയാളാണ് ആംബുലൻസിൽ ഇടപാടുകാർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നത്. ഒളിവിൽ പോയ ഇയാളെ പിടികൂടാനായിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇടപാടിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്ന് സംശയമുണ്ടെന്നും ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.