എറണാകുളം തൃക്കാക്കരയിൽ യുവാക്കളെ ക്രൂരമായി മർദിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളായ കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് ആക്രമണം നടത്തിയത്.
കൊച്ചി: തൃക്കാക്കരയിൽ നടുറോഡിൽ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിഞ്ഞു. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണ് ഇവർ.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കാറിലെത്തിയ ഒരു സംഘം, യുവാക്കളെ അതിക്രൂരമായി മർദിച്ചത്. വാഴക്കാല സ്വദേശി ഷാഫി, നിസാം, പ്രവീൺകുമാർ എന്നിവർക്കാണ് മർദനമേറ്റത്. കാറിൽനിന്ന് ഇറങ്ങിയ പ്രതികൾ യുവാക്കളുടെ മുഖത്ത് പലതവണ ഇടിച്ചു, നിലത്തിട്ട് ചവിട്ടി.
അശ്രദ്ധമായി കാർ ഓടിച്ചത് യുവാക്കൾ ചോദ്യം ചെയ്തതാണ് ആക്രമത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രവീണിന്റെ തലയിൽ രക്തസ്രാവമുണ്ട്. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പ്രവീൺ. മറ്റ് രണ്ട് പേരും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കാർ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോട്ടയം മീനച്ചിൽ സ്വദേശിയുടേതാണ് വാഹനമെന്ന് വ്യക്തമായിരുന്നു. ഇയാളിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചു. കാക്കനാട് ഭാഗത്ത് തന്നെ കാറുണ്ടാകാമെന്നാണ് നിഗമനം.


