
രണ്ട് വർഷം മുമ്പ് മോഷണക്കുറ്റം ആരോപിച്ചതിലുള്ള പ്രതികാരമായി പതിനാറുകാരൻ വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 58 കാരിയായ വീട്ടമ്മയെയാണ് പതിനാറുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഭർത്താവും വീട്ടിലില്ലാത്ത സമയം നോക്കി അകത്ത് കയറിയാണ് പതിനാറുകാരൻ ക്രൂരകൃത്യം ചെയ്തതെന്ന് രേവ ജില്ലയിലെ ഹനുമാന പൊലീസ് സ്റ്റേഷൻ അധികൃതർ ഇന്ന് വ്യക്തമാക്കി. ജനുവരി 30 ാം തിയതിയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
കൊലപാതകം നടത്തിയ പതിനാറുകാരനെതിരെ രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട സ്ത്രീയും കുടുംബവും മോഷണക്കുറ്റം ആരോപിച്ചിരുന്നു. വീട്ടിൽ ടി വി കാണാൻ വരുന്നതിനിടെ മൊബൈൽ മോഷ്ടിച്ചു എന്നതായിരുന്നു ആരോപണം. ഇത് നാട്ടിലാകെ പരന്നതോടെ കുട്ടിക്ക് വലിയ നാണക്കേടായി മാറിയിരുന്നു. രണ്ട് വർഷത്തോളമായി കൊണ്ടുനടന്ന പ്രതികാരത്തിനൊടുവിൽ കുട്ടി ക്രൂരകൃത്യം ചെയ്യുകയായിരുന്നു. പ്രതികാരത്തിനായി കാത്തിരുന്ന പതിനാറുകാരൻ ജനുവരി 30 ാം തിയതി വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അകത്ത് കടന്നാണ് ബലാത്സംഗവും കൊലപാതകവും നടത്തിയത്.
വീടിനകത്ത് കടന്ന പതിനാറുകാരൻ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തുകയായിരുന്നു. നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ തുണി വായിൽ തിരുകി കയറ്റിയ ശേഷമായിരുന്നു അക്രമം നടത്തിയത്. ക്രൂരമായി ബലാംത്സംഗം ചെയ്ത ശേഷം ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. തലയിലും മറ്റ് ശരീരഭാഗങ്ങളിലും ആയുധം കൊണ്ട് മുറിവുണ്ടാക്കിയിരുന്നു. ദിവസങ്ങൾ നീണ്ട തെരച്ചിലിനും ഫോറൻസിക് പരിശോധനയടക്കം നടത്തിയതിനും ശേഷമാണ് അയൽവാസിയായ ഈ പതിനാറുകാരനാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് ഉറപ്പിച്ചത്. അതിനിടയിൽ ഇയാൾ ഒളിവിൽ പോയിരുന്നു. എന്നാൽ ഒളിവിലിരുന്ന പതിനാറുകാരനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പതിനാറുകാരൻ പ്രതികാരമടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam