പാക്കിസ്ഥാനിൽ വൻ സ്ഫോടനം, ഒരു മരണം, നിരവധിപേർക്ക് പരിക്ക്; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‍രികെ താലിബാൻ
സ്ഫോടനത്തിൽ ഒരു മരണം ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ വൻ ബോംബ് സ്ഫോടനം. ഉച്ചയോടെ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പ്രമുഖ് പാകിസ്ഥാൻ മാധ്യമമായ ഡോൺ തന്നെയാണ് സ്ഫോടന വിവരം പുറത്തുവിട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തിനും ക്വറ്റ കന്റോൺമെന്‍റിന്‍റെ പ്രവേശന കവാടത്തിനും സമീപമുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ ഒരു മരണം ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെഹ്‍രികെ താലിബാൻ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
പരിക്കേറ്റവരിൽ ഭൂരിഭാഗവും പൊലീസുകാരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഒരാളാണ് കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസും എമർജൻസി ടീമും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി പാക്ക് മാധ്യമമായ ഡോൺ വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പെഷാവാറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ 100 കടന്നു. 200 ലേറെ പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പെഷാവാറിലെ അതീവ സുരക്ഷാ മേഖലയിലെ സുന്നി പള്ളിക്കുള്ളിലാണ് കഴിഞ്ഞ ദിവസം ചാവേർ ആക്രമണം നടന്നത്. ഉച്ചക്ക് ശേഷവമുള്ള പ്രാർഥനക്കായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴായിരുന്നു സ്ഫോടനം നടന്നത്. മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിനിടെ ചാവേറായി പൊട്ടിത്തെറിച്ച ഭീകരനെന്ന് സംശയിക്കുന്നയാളുടെ തല ലഭിച്ചെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പള്ളിക്കുള്ളിൽ പ്രവേശിച്ച ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിലയിരുത്തലുകൾ. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് ആളുകൾക്ക് മുകളിൽ വീണതാണ് മരണസംഖ്യ വർധിക്കാൻ കാരണമായെതെന്നാണ് നിഗമനം. പള്ളിയിലെ സ്ഫോടനത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ രംഗത്തെത്തിയിരുന്നു. തെഹരീകെ താലിബാൻ പാകിസ്ഥാൻ (ടി ടി പി) നേതാവായിരുന്ന ഉമർഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഉമർഖാലിദ് ഖുറസാനി ഓഗസ്റ്റിൽ അഫ്ഗാനിൽവെച്ച് കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് സ്ഫോടനം നടത്തിയതെന്നും സംഘടന പറയുന്നു.