അഞ്ചംഗ സംഘത്തിന്‍റെ ക്രൂരകൃത്യത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. പെണ്‍കുട്ടിയെ അക്രമികളില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ജയ്പുര്‍: രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി. സംഭവത്തെ തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു. ജൂലായ് 13ന് രാത്രി 10 മണിയോടെ ബന്‍സ്വാര ടൗണില്‍നിന്ന് ഗ്രാമത്തിലേക്ക് കാമുകനോടൊപ്പം 19 കാരിയായ യുവതി ബൈക്കില്‍ യാത്ര ചെയ്യവേയാണ് സംഘം ഇവരെ പിടികൂടിയത്.
കാമുകനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗ ശൂന്യമായ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവരാണ് ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി, സുഹൃത്തുക്കളായ നരേഷ് ഗുര്‍ജര്‍, വിജയ് എന്നിവരെ വിളിച്ചുവരുത്തി അഞ്ചംഗ സംഘം വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തെരുവില്‍ ഉപേക്ഷിച്ചു.
ഇവരുടെ ക്രൂരകൃത്യത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. പെണ്‍കുട്ടിയുടെ കാമുകന്‍റെ ഫോണ്‍ സംഘം മോഷ്ടിച്ചു. പെണ്‍കുട്ടിയെ അക്രമികളില്‍നിന്ന് രക്ഷിക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കാമുകന്‍റെ ആത്മഹത്യയെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നില്ല. ഇവര്‍ വിവാഹിതരാകത്തതിനാല്‍ ഭീഷണി ഭയന്നാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്. യുവാവിന്‍റെ ആത്മഹത്യയെക്കുറിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. യുവാവിന്‍റെ ഫോണ്‍ അക്രമികളിലൊരാളായ ജിതേന്ദ്രയില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
ഫോണ്‍ പരിശോധിച്ച പൊലീസ്, യുവാവ് പെണ്‍കുട്ടിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. പെണ്‍കുട്ടിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംഭവം വിശദീകരിച്ചു. പ്രതികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.