
ഗ്വാളിയോർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ വായിലും കാലിലും ടേപ്പ് ഒട്ടിച്ച നിലയിൽ 15 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന 20 കാരനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ഇയാളും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും തമ്മിൽ സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ കുട്ടി ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച ഹാസിറ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് 20 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റായ ഇയാൾ ജീവനൊടുക്കുന്നതിന് മുമ്പ് കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
15 വയസ്സുള്ള ആൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ഇയാൾ കടുത്ത നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും പൊലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. പ്രതികാരം വീട്ടിയെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെയാണ് 20 കാരൻ കുട്ടിയെ കൊലപ്പെടുത്തിയെന്ന് പൊലീസ് അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വായിലും കാലിലും ടേപ്പ് ഒട്ടിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയതെന്നും സംഘി പറഞ്ഞു.
നഗരത്തിലെ പഴയ ജെസി മില്ലിന്റെ വളപ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന മേക്കപ്പ് കിറ്റ് സമീപത്ത് നിന്ന് കണ്ടെത്തിയതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ട് മരണകാരണത്തിലേക്ക് വെളിച്ചം വീശുമെന്നും സംഘി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam