
സുൽത്താൻപൂർ: സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെയും മകളെയും ഭര്‍തൃവീട്ടുകാര്‍ തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ കാദിപൂർ പ്രദേശത്തെ തവക്കപൂർ നഗ്രയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ഇരുപത്തിയഞ്ചുകാരിയായ ലക്ഷ്മി, മൂന്ന് വയസുകാരി മകള്‍ റിദ്ദി എന്നിവരെയാണ് ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മകളും ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അരവിന്ദ് ചൗരസ്യയ്ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ അമ്മയടക്കമുള്ള ബന്ധുക്കല്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് സോമൻ ബർമ പറഞ്ഞു.
2018 മെയ് 12 നാണ് ലക്ഷ്മിയും അരവിന്ദ് ചൗരസ്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്നുമുതല്‍ തന്നെ സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ച് വരികയാണെന്നാണ് ലക്ഷ്മിയുടെ അമ്മ ബർഫ ദേവി പൊലീസിന് നല്‍കിയ പരാതിയിൽ ആരോപിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ അരവിന്ദ് ചൌരസ്യയുടെ കുടുംബാംഗങ്ങള്‍ ഒളിവില്‍പോയി. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതികളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Read More : അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam