ബിൽ ഗേറ്റ്സിന് ലൈംഗികരോഗം ബാധിച്ചതിനെക്കുറിച്ചുള്ള ഇമെയിലുകൾ ഡിലീറ്റ് ചെയ്യാൻ ഗേറ്റ്സ് ആവശ്യപ്പെട്ടതായും, ഭാര്യ മെലിൻഡയ്ക്ക് രഹസ്യമായി നൽകാൻ ആന്റിബയോട്ടിക് ആവശ്യപ്പെടുന്നതായുമാണ് ജെഫ്രി എപ്സ്റ്റീൻ കുറിപ്പിൽ വിശദമാക്കുന്നത്

ന്യൂയോർക്ക്: മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ മോഡലുകളിൽ നിന്ന് ലൈംഗിക രോഗങ്ങൾ ബാധിച്ചിരുന്നുവെന്നും ഭാര്യ മെലിൻഡയ്ക്ക് അവർ അറിയാതെ ആൻറി ബയോട്ടിക്കുകൾ നൽകിയിരുന്നുവെന്നും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഫയലിൽ ആരോപണം. 2013 ജൂലൈ 18 ന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ തനിക്ക് തന്നെ എഴുതിയിട്ടുള്ള കുറിപ്പിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. റഷ്യൻ മോഡലുകളുമായി തുടർച്ചയായുള്ള സമ്പർക്കം മൂലം അനധികൃതമായ മരുന്നുകൾ ബിൽ ഗേറ്റ്സിന് നൽകി സഹായിക്കേണ്ടി വന്നുവെന്നും ഒടുവിൽ പുറത്ത് വന്ന ജെഫ്രി എപ്സ്റ്റീൻ ഫയൽ വിശദമാക്കുന്നത്. ബിൽ ഗേറ്റ്സ് ജെഫ്രി എപ്സ്റ്റീനിനും മറ്റ് സ്ത്രീകൾക്കുമൊപ്പം തിരിച്ചറിയാത്ത ഇടങ്ങളിൽ നീന്തുന്നതായുമുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

ബിൽ ഗേറ്റ്സിന് ലൈംഗികരോഗം ബാധിച്ചതിനെക്കുറിച്ചുള്ള ഇമെയിലുകൾ ഡിലീറ്റ് ചെയ്യാൻ ഗേറ്റ്സ് ആവശ്യപ്പെട്ടതായും, ഭാര്യ മെലിൻഡയ്ക്ക് രഹസ്യമായി നൽകാൻ ആന്റിബയോട്ടിക് ആവശ്യപ്പെടുന്നതായുമാണ് ജെഫ്രി എപ്സ്റ്റീൻ കുറിപ്പിൽ വിശദമാക്കുന്നത്. വിവാഹിതരായ സ്ത്രീകളുമായുള്ള ഗേറ്റ്സിന്റെ അവിഹിത ഇടപാടുകൾക്ക് താൻ സൗകര്യമൊരുക്കിയതായും എപ്‌സ്റ്റീൻ എഴുതിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ബിൽ ഗേറ്റ്സ് വ്യക്തമാക്കി. താനുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ സാധിക്കാത്തതിലുള്ള എപ്‌സ്റ്റീന്റെ നിരാശയാണ് ഇത്തരം അപവാദ പ്രചരണങ്ങൾക്ക് പിന്നിലെന്നാണ് ബിൽ ഗേറ്റ്സ് അവകാശപ്പെടുന്നത്.1994 മുതൽ 2021 വരെ മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സുമായി വിവാഹിതനായിരുന്നു ബിൽ ഗേറ്റ്സ്. ബിൽ ഗേറ്റ്സിന്റെ വിവാഹേതര ബന്ധങ്ങളാണ് വിവാഹത്തിന് കാരണമായതെന്ന് മെലിൻഡ നേരത്തെ പ്രതികരിച്ചിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട നിരവധി രേഖകളാണ് അമേരിക്കയിലെ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്ത് വിട്ടത്. 30 ലക്ഷം രേഖകളും 2000 വീഡിയോകളും 180000 ഫോട്ടോകളുമാണ് വെള്ളിയാഴ്ച പുറത്ത് വന്നത്. ഇരകളാക്കപ്പെട്ട ആയിരത്തിലേറെ പേരുടെ പേരുകൾ സംരക്ഷിക്കാനുള്ള ശ്രമമാണ് ഫയലുകൾ പുറത്ത് വിടുന്നതിലെ കാലതാമസത്തിന് കാരണമായതെന്നാണ് അമേരിക്കൻ നീതിന്യായ വകുപ്പ് വിശദമാക്കുന്നത്.

ജെഫ്രി എപ്സ്റ്റീൻ എന്ന കോടീശ്വരനെക്കുറിച്ച് 2005ൽ ആണ് പരാതികൾ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നായിരുന്നു ലഭിച്ച പരാതി. അന്വേഷിച്ച് ചെന്ന പൊലീസിന് പരാതിയെ സാധൂകരിക്കുന്ന തെളിവുകളും കിട്ടി. പിന്നാലെ പരാതികളുടെ എണ്ണം കൂടി. കേസ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും നടന്നു. 2006 ൽ എപ്സ്റ്റീൻ അറസ്റ്റിലായി. 2009ൽ മോചിതനായെങ്കിലും 2019ൽ പിന്നെയും അറസ്റ്റിലായി. 2021 -ൽ കൂട്ടുപ്രതി ഗിസ്ലെയ്നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരിൽ പ്രമുഖയായിരുന്നു വിർജീനിയ ജുഫ്രേ. ഇവർ കോടതിയിലും എപ്സ്റ്റീനെതിരെ മൊഴി നൽകി. പക്ഷേ, 2025 ഏപ്രിലിൽ ഇവർ ആത്മഹത്യ ചെയ്തു. 2019ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം