
ഹൈദരാബാദ്: 26കാരിയായ യുവ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു. തെലങ്കാന ഷാദ്ർനഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാലത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലാണ് പ്രിയങ്ക ജോലി ചെയ്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോരവെ ഷാദ്‍നഗറില്‍ വെച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്‍റെ ടയര്‍ പഞ്ചറായിരുന്നു. ടയര്‍ നന്നാക്കി കൊടുക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തു.
സഹോദരിയായ ഭവ്യക്ക് ഫോണ്‍ ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഭവ്യയോട് പറയുന്നുണ്ട്. കുറച്ച് ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. എന്നാല്‍, വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പ്രിയങ്ക എത്തിയില്ല.
പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്കയുടെ വാഹനവും കാണാതായി. കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam