ഉത്സവപ്പറമ്പില്‍ പൊലീസുകാരെ മര്‍ദ്ദിച്ച മൂന്നംഗസംഘം അറസ്റ്റില്‍

By Web TeamFirst Published May 10, 2019, 2:19 AM IST
Highlights

ഉത്സവ പറമ്പില്‍  കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം പുന്നേക്കുളം മാടൻനടയിലെ ഉത്സവത്തതിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് പിടിയിലായത്.

പരവൂര്‍: ഉത്സവ പറമ്പില്‍ കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം പുന്നേക്കുളം മാടൻനടയിലെ ഉത്സവത്തതിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് പിടിയിലായത്.

പരവൂർ പൂതക്കുളം പുന്നേക്കുളം മാടൻനടയിലെ ഉത്സവത്തിന്‍റെ ഭാഗമായി കലാപരിപാടികൾ നടക്കുന്നതിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. കൊല്ലം എആർ ക്യാംപിലെ ദ്രുതകർമ സേനാ ഉദ്യോഗസ്ഥരായ ഗോപകുമാർ, ശ്യാംകുമാർ, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. താടിക്കും, കൈയ്ക്കും സാരമായി പരിക്കേറ്റ ഗോപകുമാറിനെയും ശ്യാംകുമാറിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശ്രീക്കുട്ടൻ, ചിന്തു, സുഭാഷ് എന്നിവരെയാണ് പിടികൂടിയത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ... മദ്യപിച്ച് കാറിലെത്തിയ ചിന്തു ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ തടഞ്ഞു. തുടർന്ന് നാട്ടുകാരും ചിന്തുവുമായി സംഘർഷമുണ്ടാവുകയും തുടർന്ന് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദ്രുതകർമ സേനാ ഉദ്യോഗസ്ഥര്‍ ചിന്തുവിനോട് കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. 

എന്നാൽ ഇയാൾ കാറിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായില്ല. തുടർന്ന് ചിന്തുവിന്റെ സുഹൃത്തുക്കളുമായ ശ്രീക്കുട്ടൻ, സുഭാഷ് മറ്റ് മൂന്ന് പേരും കൂടി ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരിൽ ഒരാളെ പ്രതികളിൽ ഒരാൾ‍ സമീപത്തെ ചായക്കടയിലേക്ക് എടുത്ത് എറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ സാരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

തുടർന്ന് എസ്ഐയും സംഘവും എത്തി ചിന്തുവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ സമ്മതിക്കാതെ മറ്റ് പ്രതികൾ ജീപ്പിനു മുന്നിൽ കയറി നിന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ സ്ഥലത്ത് നിന്ന് നീക്കിയത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലും ഇവരെ പ്രതിചേർത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

click me!