
കൊച്ചി: പെരുമ്പാവൂരിൽ 42 കാരിയെ തൂമ്പ കൊണ്ട് അടിച്ച് വീഴ്ത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. അസം സ്വദേശി ഉമർ അലിയെ ആണ് എറണാകുളത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതി ശിക്ഷിച്ചത്. 2019 നവംബരിൽ ആയിരുന്നു കുറുപ്പുംപടി സ്വദേശിനിയെ ഉമർ അലി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
അതേസമയം, ഇടുക്കിയില്‍ പതിനാലുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് 31 വർഷം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും പ്രതി അടയ്ക്കണം. ഇടുക്കി കൊന്നത്തടി സ്വദേശിയെയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷിച്ചത്. 2016 കാലഘട്ടത്തിലാണ് പീഡനം നടന്നത്. രാത്രികാലങ്ങളിൽ പല തവണകളായി പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു.
ഇരയായ പെൺകുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയിൽ അതിജീവിതയും അമ്മയും മറ്റ് പ്രധാന സാക്ഷികളും കേസില്‍ നിന്നും കൂറുമാറി. എന്നാൽ പെൺകുട്ടിയുടെ അബോർട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിൾ ഡി എൻ എ പരിശോധനയിലൂടെ പ്രതി പിതാവാണെന്ന് പൊലീസ് തെളിയിച്ചു.
Also Read: ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തി; യുവാവ് പിടിയിൽ
വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്തു വർഷം പ്രതി അനുഭവിച്ചാൽ മതി. കൂടാതെ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു . കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam