
സിഡ്നി: പ്രശസ്തമായ കാർട്ടൂൺ കഥാപാത്രത്തിനെ ആലേഖനം ചെയ്ത കോടികൾ വിലവരുന്ന നാണയം അടിച്ച് മാറ്റി 47കാരൻ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. 32973078 രൂപ വിലവരുന്ന ലിമിറ്റഡ് എഡിഷൻ നാണയങ്ങളാണ് 47കാരനായ സ്റ്റീവൻ ജോൺ നീൽസൺ മോഷ്ടിച്ചത്. കാർട്ടൂൺ ഷോയായ ബ്ലൂയിയിലെ കഥാപാത്രങ്ങളുടെ രൂപം ആലേഖനം ചെയ്ത നാണയങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ വർഷം ജൂണിലാണ് റോയൽ ഓസ്ട്രേലിയൻ മിന്റ് ഈ നാണയങ്ങൾ പുറത്തിറക്കിയത്. 1 ഡോളർ വിലവരുന്ന 64000 നാണയങ്ങളാണ് പശ്ചിമ സിഡ്നിയിലെ വെയർ ഹൌസിൽ നിന്ന് കാണാതായത്.
കഴിഞ്ഞ മാസമാണ് വെയർഹൌസിലെ ജീവനക്കാരനായ 47കാരൻ നാണയങ്ങൾ മോഷ്ടിച്ചതെന്നാണ് പരാതി വന്നത്. കാണാതായതിന് പിന്നാലെ തന്നെ ലിമിറ്റഡ് എഡിഷൻ നാണയം ഇയാൾ ഓൺലൈനിൽ വിൽപനയ്ക്ക് വച്ച് വൻതുക സ്വന്തമാക്കിയെന്നാണ് വിവരം. യഥാർത്ഥ വിലയേക്കാൾ പത്തിരട്ടിയിലേറെ നൽകിയാണ് ആളുകൾ ഇയാളിൽ നിന്ന് നാണയങ്ങൾ വാങ്ങിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബുധനാഴ്ചയാണ് ഇയാളെ സ്വന്തം വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത്. മോഷണത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കുറ്റം നിഷേധിച്ചിട്ടുണ്ട്. മോഷ്ടിച്ച നാണയങ്ങളിൽ ഇയാൾ ഓൺലൈനിൽ വിറ്റതായാണ് പൊലീസ് വിശദമാക്കുന്നത്. വെറും ആയിരം നാണയങ്ങൾ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്.
വെയർ ഹൌസിലേക്ക് നാണയം എത്തിച്ച ട്രക്കിൽ നിന്നാണ് ലിമിറ്റഡ് എഡിഷൻ നാണയങ്ങൾ മോഷ്ടിക്കപ്പെട്ടത്. അന്വേഷണം നടക്കുന്ന സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് റോയൽ മിന്റ് അധികൃതർ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുറത്തിറക്കിയ അന്ന് മുതൽ വലിയ ഡിമാൻഡായിരുന്നു നാണയത്തിനുണ്ടായിരുന്നത്. ഒരു ഓസ്‌ട്രേലിയൻ ആനിമേറ്റഡ് പ്രീ-സ്‌കൂൾ ടെലിവിഷൻ പരമ്പരയാണ് ബ്ലൂയ്. ബ്രിട്ടനും കാനഡയും ചൈനയും അടക്കം 60 ലേറെ രാജ്യങ്ങളിൽ ഈ പരമ്പരയ്ക്ക് നിരവധി ആറാധകരാണുള്ളത്. മൂന്ന് സീസണുകളിലായി 150 ലേറെ എപ്പിസോഡുകളാണ് പരമ്പരയ്ക്കുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam