മറ്റൊരു വിവാഹത്തെ എതിര്‍ത്ത കാമുകിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടി, ജന്മിയും കൂട്ടാളികളും അറസ്റ്റില്‍

By Web TeamFirst Published Jun 30, 2021, 5:27 PM IST
Highlights

എല്ലാവരെയും കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എട്ടുമുതല്‍ പത്തടിവരെയുള്ള അഞ്ച് കുഴിയെടുത്ത് മൃതദേഹങ്ങള്‍ മൂടി. ചൊവ്വാഴ്ച മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊലീസ് മൃതദേഹം പുറത്തെടുത്തു.
 

ഭോപ്പാല്‍: ആഴ്ചകളായി കാണാതായ അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തി എട്ടടി താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മെയ് 13ന് കാണാതായ 45കാരിയായ മമത, അവരുടെ 21, 14 വയസ്സുള്ള പെണ്‍മക്കള്‍, ഇവരുടെ കൗമാരക്കാരായ ബന്ധുസഹോദരങ്ങള്‍ എന്നിവരുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

എല്ലാവരെയും കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എട്ടുമുതല്‍ പത്തടിവരെയുള്ള അഞ്ച് കുഴിയെടുത്ത് മൃതദേഹങ്ങള്‍ മൂടി. ചൊവ്വാഴ്ച മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊലീസ് മൃതദേഹം പുറത്തെടുത്തു. 

കൊലപാതകത്തിന് പിന്നില്‍  പ്രദേശത്തെ ജന്മിയാണെന്ന് പൊലീസ് പറഞ്ഞു. ഇരകളിലൊരാള്‍ക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. പ്രധാന പ്രതി സുരേന്ദ്ര രജ്പുത്തിനെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തു. ഏഴുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

അഞ്ച് മൃതദേഹങ്ങളും വ്യത്യസ്ത കുഴികളിലായിരുന്നു അടക്കിയിരുന്നത്. ഒന്നിനും വസ്ത്രമുണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ മാറ്റി കത്തിച്ചിരുന്നു. മൃതദേഹം പെട്ടെന്ന് അഴുകാനായി യൂറിയയും ഉപ്പും വിതറിയിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്തത്. സുരേന്ദ്ര രാജ്പുത്താണ് കൂട്ടക്കൊലപാതകം ആസൂത്രണം ചെയ്ത് മറ്റുപ്രതികളുടെ സഹായത്തോടെ നടപ്പാക്കിയതെന്ന് ദേവാസ് പൊലീസ് ശിവ് ദയാല്‍ സിങ് പറഞ്ഞു. 

കുടുംബത്തെ കാണാതായതുമുതല്‍ അന്വേഷണം വഴിതെറ്റിക്കാനും പ്രതികള്‍ ശ്രമിച്ചു. മരിച്ചവരിലെ രൂപാലി എന്ന യുവതി വിവാഹം കഴിച്ചെന്നും മറ്റ് അംഗങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും സോഷ്യല്‍മീഡിയ വഴി ഇവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ രൂപാലിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സുരേന്ദ്ര രാജ്പുത്തുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായി. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

സുരേന്ദ്ര രാജ്പുത്ത് പതിവായി ഈ വീട്ടിലെ സന്ദര്‍ശകനായിരുന്നു. അങ്ങനെ രൂപാലിയുമായി പ്രണയത്തിലായി. ഇതിനിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇത് രൂപാലി എതിര്‍ത്തു. ഇയാളുടെ പ്രതിശ്രുത  വധുവിന്റെ ഫോട്ടോയും ഫോണ്‍നമ്പറും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. ഇതിനെ തുടര്‍ന്നാണ് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ പ്രതി തീരുമാനിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!