
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളികളില്‍ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ ഏഴു പേരെ ഗൂഡല്ലൂർ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ രണ്ടു പേരിൽ നിന്നാണ് പണവും കാറും മറ്റും തട്ടിയെടുത്തത്. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഇരുവരും കൃഷി ചെയ്യാൻ കുറഞ്ഞ വിലക്ക് സ്ഥലം അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെത്തിയത്.
ഗൂഡല്ലൂർ സ്വദേശി മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ തമ്മനംപെട്ടി എന്ന സ്ഥലത്തെത്തിച്ചു. ഇവിടുത്തെ തോട്ടവും വീടും കാണിച്ചു കൊടുത്തു. പിന്നാലെ ഇവരെ വീട്ടിനുള്ളിൽ ബന്ധിയാക്കി. ബന്ധിയാക്കിയതിന് പിന്നാലെ മൂന്ന് ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളുവെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്ന് സംഘം ആലപ്പുഴ സ്വദേശികളെ ക്രൂരമായി മർദ്ദിക്കുകയും, പിന്നീട് കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന എൺപതിനായിരും രൂപയും തട്ടിയെടുക്കുകയുമായിരുന്നു.
ഇവർ വന്ന കാറും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം ഇരുവരേയും പെരുവഴിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് സിജിനും ഡാനിയും ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഘാംഗങ്ങളും ഗൂഡല്ലൂർ സ്വദേശികളുമായ മരുതുപാണ്ഡി, ഗോവിന്ദരാജ്, ശെൽവം, മഹേശ്വരൻ, ഭാരതിരാജ, മഹേഷ്, പിച്ചൈ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. സംഘത്തിലെ അംഗങ്ങളായ നാലുപേർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam