
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71) യെയാണ് മകൻ ബിനുവിന്‍റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി.എസ്. ഭവനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് കുളിമുറിയിൽ തട്ടിവിളിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടത്.
ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ ബാലരാമപുരം പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി നടത്തി പരിശോധനയിൽ മൃതദേഹത്തിന്‍റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. ഇതോടെ കൊലപാതക സംശയം ഉയർന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽനിന്നു രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. വീട്ടിൽ മരിച്ച ശ്യാമളയുടെ മകൻ ബിനുവും ഭാര്യ സജിതയും ഇളയമകൻ അനന്തുവുമാണ് താമസിക്കുന്നത്.
ഇവരുടെ മൂത്തമകൻ നന്ദു വിദേശത്ത് ജോലിനോക്കുകയാണ്. വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. 10 ദിവസം മുൻപാണ് ശ്യാമള ഇവിടെ എത്തിയത് എന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന മകൻ ബിനു, മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാട്ടിൽ എത്തിയിരുന്നു.
മകൻ നാട്ടിലെത്തുമ്പോൾ അമ്മ ശ്യാമളയെയും പതിവ് പോലെ ബാലരാമപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് പതിവാണ് എന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിലെ സിസിടിവി ക്യാമറാ പൊലീസ് പരിശോധനയ്ക്ക് കൊണ്ട് പോയിട്ടുണ്ട്. മൃതദേഹം മെടിക്കൾ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read More : 'എനിക്കൊരു വീട് തരാന്‍ പറയുമോ?'; 84-കാരിയായ കല്ല്യാണിയമ്മയുടെ ചോദ്യം, പക്ഷേ അധികൃതര്‍ കേള്‍ക്കുന്നേയില്ല!