
ഫ്ലോറിഡ: അതിര്‍ത്തിയിലെ മരങ്ങളുടെ ചില്ല വെട്ടിയ അയല്‍വാസിയെ വെടിവച്ച് കൊന്ന് 78കാരന്‍. 42കാരനായ അയല്‍വാസിയാണ് മരങ്ങളുടെ ചില്ലകള്‍ ഇറക്കുന്നതിനെ ദാരുണമായി കൊല്ലപ്പെട്ടത്. ഫ്ലോറിഡയിലാണ് സംഭവം. വേലിക്ക് അരികില്‍ നിന്ന മരങ്ങളുടെ ചില്ല പുരയിടത്തിലേക്ക് വളര്‍ന്ന് അയല്‍വാസിക്ക് ബുദ്ധിമുട്ടായതിന് പിന്നാലെയാണ് 42കാരനായ ബ്രെയാന്‍ ഫോര്‍ഡ് മുറിച്ച് നീക്കിയത്. ഇതില്‍ കുപിതനായ അയല്‍വാസിയും 78 കാരനുമായ എഡ്വാര്‍ഡ് ഡ്രുസോലോവ്സ്കി വെടിയുതിര്‍ക്കുകയായിരുന്നു.
ഇയാളെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ചയാണ് വെടിവയ്പുണ്ടായത്. സമീപത്ത് നിന്ന് നിരവധി തവണ വെടിയൊച്ചകള്‍ കേള്‍ക്കുന്നുവെന്ന പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. തന്റെ സ്ഥലത്തേക്ക് കടന്നുകയറിയെന്ന കുറ്റപ്പെടുത്തലോടെയാണ് 78കാരന്‍ മധ്യവയസ്കനെ വെടിവച്ചിട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പൊലീസ് നിര്‍ദേശമനുസരിച്ച് എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയെങ്കിലും 42കാരന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതെ വന്നതോടെയായിരുന്നു 78കാരന്‍ വെടിവച്ചതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. എന്നാല്‍ അയല്‍വാസിയെ പേടിപ്പിക്കാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് 78കാരന്‍ വെടിവച്ചതെന്നാണ് ഇയാളുടെ ഭാര്യ പൊലീസിനോട് പ്രതികരിച്ചത്. ആറ് തിരകള്‍ ഉപയോഗിക്കുന്ന തോക്കില്‍ ആദ്യത്തെ രണ്ട് റൌണ്ടില്‍ സുരക്ഷാ കാരണങ്ങളാല്‍ തിരയിടാറില്ലെന്നുമാണ് എഡ്വാര്‍ഡ് ഡ്രുസോലോവ്സ്കിയുടെ ഭാര്യ വിശദമാക്കുന്നത്. അയല്‍വാസി വെടിയേറ്റ് വീണതോടെ എഡ്വാര്‍ഡ് ഡ്രുസോലോവ്സ്കിയുടെ ഭാര്യയാണ് പൊലീസ് സഹായം തേടിയത്.
അയല്‍വാസിയോട് മരം മുറിക്കരുതെന്നും തങ്ങളുടെ സ്ഥലത്ത് നിന്ന് മാറണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ശാപവാക്കുകള്‍ ഉച്ചരിച്ച് അധിക്ഷേപിച്ചതായാണ് എഡ്വാര്‍ഡ് ഡ്രുസോലോവ്സ്കിയുടെ ഭാര്യ പറയുന്നത്. അസ്ഥി ക്ഷയിക്കുന്ന രോഗമുള്ള 78കാരനെ 42കാരന്‍ വെല്ലുവിളിച്ചെന്നും ഇതോടെ അയല്‍വാസിയെ ഭയപ്പെടുത്താനായി തോക്ക് എടുത്തത് ആപത്തായി എന്നുമാണ് എഡ്വാര്‍ഡ് ഡ്രുസോലോവ്സ്കിയുടെ ഭാര്യ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam