
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ വട്ടോളിയില്‍ യുവാക്കള്‍ക്ക് മര്‍ദനം. ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ മൂന്ന് യുവാക്കളെ ഒരു സംഘം ആളുകളെത്തി മര്‍ദിക്കുകയായിരുന്നു. ആളു മാറിയ മര്‍ദനമെന്നാണ് സൂചന. തങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രകോപനം ഉണ്ടായിരുന്നില്ലെന്നും രണ്ടു സംഘങ്ങളെത്തി ആക്രമിച്ചെന്നും യുവാക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ കൊടുവള്ളി എളേറ്റില്‍ വട്ടോളിയിലെ ചപ്പാത്തിക്കമ്പനിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു പന്നൂര്‍ സ്വദേശികളായ ഇ കെ മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവര്‍. ഇവര്‍ക്കാണ് മര്‍ദനമേറ്റത്. തങ്ങളുടെ ഭാഗത്തു നിന്നും ഒരു പ്രകോപനങ്ങളും ഉണ്ടായില്ലെന്നും മുന്‍ പരിചയം ഇല്ലാത്ത ആളുകളാണ് മര്‍ദിച്ചതെന്ന് യുവാക്കള്‍ പറയുന്നു. നെറ്റിയിലും തലയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ സഫീര്‍, അന്‍സിഫ് കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ എന്നിവരെ പ്രതിചേര്‍ത്ത് കൊടുവള്ളി പോലീസ് കേസെടുത്തു. ആരെയും പിടികൂടിയിട്ടില്ല. സംഭവത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam