
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ പ്രാതൽ വിളമ്പി (Breakfast) നൽകാത്തതിന്റെ പേരിൽ ഭർതൃപിതാവ് ( Father in Law ) മരുമകളെ വെടിവെച്ചു കൊലപ്പെടുത്തി. താനെ റാബോഡിയിൽ ഇന്നലെ രാവിലെയാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 42 കാരിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണമടഞ്ഞു.
പ്രതി കാശിനാഥ് പാണ്ടു രംഗ് പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കൊപ്പം ഭക്ഷണം വിളമ്പി നൽകാത്തതിനാണ് മരുമകളെ വെടിവെച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്നതിലടക്കമാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊന്ന സംഘത്തിൽ നാല് പേരെന്ന് സൂചന.
പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊന്ന സംഘത്തിൽ നാല് പേരുണ്ടെന്ന് സൂചന. കൊലയാളികൾ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം. ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന.
സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത് വന്നിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാർ കൊലയാളി സംഘം എലപ്പുള്ളി പാറയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് തന്നെ ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്.
ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം. പാലക്കാട് എലപ്പുള്ളിയിലാണ് സുബൈറിനെ ഇന്ന് ഉച്ചയോടെ വെട്ടിക്കൊലപ്പെടുത്തിയത്.
പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam