നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കുന്നു

Published : Apr 14, 2022, 07:07 AM ISTUpdated : Apr 14, 2022, 07:34 AM IST
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കുന്നു

Synopsis

കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. നോട്ടീസ് നൽകിയിട്ടും...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. നോട്ടീസ് നൽകിയിട്ടും, ദിലീപിന്‍റെ അടുത്ത ബന്ധുക്കളടക്കമുള്ളവർ, ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത്തരത്തിൽ കാലതാമസമുണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കും.

ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി നടൻ ദിലീപിന്‍റെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. അഡ്വ. ഫിലിപ്പ് ടി വർഗീസാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പൊതു സമൂഹത്തിൽ കേസിലെ പ്രതികളേയും അവരുടെ ബന്ധുക്കളേയും അഭിഭാഷകരേയും ജുഡീഷ്യറിയെ തന്നെയും അപമാനിക്കാൻ ഉദ്യോഗസ്ഥ‍ർ  ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ആസൂത്രിത ഗൂഡാലോചനയുണ്ട്. തുടരന്വേഷണത്തിന് കാരണക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാർ എ‍ഡിജിപി  എസ് ശ്രീജിത്തിന്‍റെ  കുടുംബ സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകൾ അടക്കം മായ്ക്കാൻ ദിലീപ് ആദ്യം സമീപിച്ച സൈബർ വിദഗ്ധൻ സായി ശങ്കർ കീഴടങ്ങിയിട്ടും ഇയാൾ പ്രതിയായ മറ്റ് തട്ടിപ്പ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പൊലീസ് കസ്റ്റഡിയിരിക്കെ സായി ശങ്കറിന്‍റെ അഭിമുഖത്തിന് മാധ്യമങ്ങൾക്ക് അവസരം നൽകിയെന്നും പരാതിയിലുണ്ട്.   

കാവ്യയെ എവിടെവച്ച് ചോദ്യം ചെയ്യും?

നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ്  തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും ആലുവയിലെ വീട്ടിൽ വെച്ച് മൊഴിയെടുക്കണമെന്നുമുളള നിലപാടിലായിരുന്നു കാവ്യ. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി തന്നെ ആലുവയിൽ എത്തുകയും ചെയ്തു. 

എന്നാൽ ദിലീപിന്‍റെയും കാവ്യയുടെയും പദ്മസരോവരം  വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം ഒടുവിൽ തീരുമാനത്തിലെത്തി. പ്രോജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് വിലയിരുത്തൽ. സംവിധായകൻ ബാലചന്ദ്രകുമാറിനേയും കാവ്യയേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പദ്മസരോവരം വീട്ടിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാറും അറിയിച്ചു. 

ഇതേത്തുടർന്നാണ് മറ്റ് സാധ്യതകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. വരും ദിവസങ്ങളിൽത്തന്നെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. ദിലീപിന്‍റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും സ്ഥലത്തില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്നാണ് ഇരുവരും അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവരുടെയും വീടുകളിൽ മിനിഞ്ഞാന്ന് രാത്രി നോട്ടീസ് പതിപ്പിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ