കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിൽ അബൂബക്കറിനെയും മകനെയും സജീറും മകൻ അൽ അമീനും മറ്റ് ആറുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: വിളപ്പിൽശാല ചന്തക്ക് സമീപം മത്സ്യക്കച്ചവടം നടത്തിയിരുന്ന അച്ഛനെയും മകനെയും ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ വിളപ്പിൽശാല പൊലീസ് പിടികൂടി. പടവൻകോട് പുത്തൻവിള സോഫിയ മൻസിലിൽ സജീർ (52) സജീറിന്റെ മകൻ അൽ അമീൻ (22), മലയിൻകീഴ് മൂങ്ങോട് നിഥിൻ ഭവനിൽ നിഥിൻ (24), പടവൻകോട് മുസ്ലിം പള്ളിക്ക് എതിർവശം എ എ മൻസിലിൽ അൻസിൽ (19), കുളത്തുമ്മൽ കടുവാക്കോണം തോട്ടരികത്തു പുത്തൻ വീട്ടിൽ ഷിബി (23), ശാസ്താമ്പാറ കുരിശടിക്ക് സമീപം ജയാ ഭവനിൽ ശ്രീകുട്ടൻ എന്ന വിജയ് (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിൽ അബൂബക്കറിനെയും മകനെയും സജീറും മകൻ അൽ അമീനും മറ്റ് ആറുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. അബൂബക്കറിന്‍റെ വാരിയെല്ല് പൊട്ടി ഗുരുതരമായ പരിക്കേറ്റു. മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെയാണ് പിടികൂടിയത്.