പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു, വനത്തിനുള്ളില്‍ തെരച്ചില്‍

By Web TeamFirst Published Nov 30, 2022, 6:26 PM IST
Highlights

2015 ഫെബ്രുവരി രണ്ടിന്  കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻറിൽ വച്ച് രാജേഷ് എന്നയാളെ തലക്കടിച്ച്  കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജാക്കാട് പൊന്മുടി സ്വദേശി ജോമോൻ. 

ഇടുക്കി: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപെട്ടത്. പൊലീസ് സംരക്ഷണയില്‍ പരോളിൽ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. പ്രതിക്കായി മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരച്ചിൽ ഊര്‍ജ്ജിതമാക്കി. 2015 ഫെബ്രുവരി രണ്ടിന്  കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻറിൽ വച്ച് രാജേഷ് എന്നയാളെ തലക്കടിച്ച്  കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജാക്കാട് പൊന്മുടി സ്വദേശി ജോമോൻ. 

കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ച ജോമോൻ കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവിൽ കഴിയുന്നത്. പ്രായമായ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ട് ജോമോൻ പരോളിന് അപേക്ഷിച്ചിരുന്നു. എന്നാൽ പരോൾ അനുവദിക്കരുതെന്ന് രാജാക്കാട് പൊലീസ് റിപ്പോർട്ട് നൽകി. തുടർന്ന് പൊലീസ് സംരക്ഷണയിൽ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു മടങ്ങാൻ കോടതി അനുമതി നൽകി.  

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുമുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് രാജാക്കാട് പൊന്മുടിയിലെ വീട്ടിൽ എത്തിച്ചത്.  ഇവിടെ നിന്നും തിരികെ ഇറക്കാൻ  വിലങ്ങ് വയ്ക്കുന്നതിനിടെ പൊലീസുകാരെ തട്ടിമാറ്റി ജോമോന്‍ ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപത്തുള്ള പൊന്മുടി വനമേഖലയിലേയ്ക്കാണ് ജോമോൻ രക്ഷപ്പെട്ടത്. 

സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊന്മുടി അണക്കെട്ടിലൂടെ നീന്തി കടന്ന് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ മറുകരയിലും പൊലീസ് ക്യാമ്പ് ചെയ്ത് നിരീക്ഷണ നടത്തുന്നുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് മൂന്നാര്‍ ഡി വൈ എസ് പി കെ ആര്‍ മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read More : കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ മാഹിൻ ആശുപത്രിയിലെത്തി കണ്ടു; കുറ്റബോധമില്ലാതെ തിരിച്ചിറങ്ങി; കുറ്റസമ്മതം നടത്തി പ്രതി
 

click me!