
മുംബൈ: 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 24കാരനെ വെറുതെ വിട്ട് മുംബൈ പോക്സോ കോടതി. പെൺകുട്ടി തന്റെ പ്രവൃത്തികളെക്കുറിച്ച് ബോധവാതിയായിരുന്നെന്നും ആധുനിക കാലഘട്ടത്തിലെ പെൺകുട്ടിയാണെന്നും പ്രത്യേക പോക്സോ കോടതി നിരീക്ഷിച്ചു. 2018ലാണ് പെൺകുട്ടിയെ 24കാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പിതാവ് പരാതി നൽകിയത്.
താൻ സ്വമേധയാ പ്രതിയോടൊപ്പം പോയതാണെന്നും താൻ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. പെൺകുട്ടി ഒരുഘട്ടത്തിലും പ്രതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നത് വ്യക്തമാണെന്നും അവൾ സ്വമേധയാ വീടുവിട്ട് പ്രതിയുടെ വീട്ടിലേക്ക് പോയതാണെന്ന് അവളുടെ മൊഴിയിൽ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. കേസിലെ ഇര ആധുനിക കാലഘട്ടത്തിലെ ഒരു പെൺകുട്ടിയാണ്. അവൾക്ക് വേണ്ടത്ര ധാരണയും പക്വതയും ഉണ്ടെന്ന് തോന്നുന്നു. അവളുടെ പ്രവൃത്തികളുടെ അനന്തരഫലത്തെക്കുറിച്ച് ബോധവതിയായിരുന്നെന്നും ജഡ്ജി എസ്‌സി ജാദവ് പറഞ്ഞു.
2018-ൽ അറസ്റ്റിലായ പ്രതി 2020-ൽ ജാമ്യം നേടി പുറത്തിറങ്ങി. 2018 സെപ്റ്റംബറിൽ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. കുട്ടി ഇടയ്ക്കിടെ വീടുവിട്ടിറങ്ങാറുണ്ടെന്ന് പിതാവ് കോടതിയെ അറിയിച്ചു. 2018 സെപ്റ്റംബർ 13 ന് അവൾ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടു. രണ്ടുദിവസം കഴിഞ്ഞും തിരിച്ചെത്തിയില്ല. സെപ്റ്റംബർ 18 ന് അവളെ കാണാതായ വിവരം പൊലീസിനെ അറിയിച്ചു. സെപ്റ്റംബർ 26 ന് അവളെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പ്രതി തന്നെ വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി അമ്മയോട് പറഞ്ഞതായി പിതാവ് പറഞ്ഞു. എന്നാൽ ഇക്കാര്യം കുട്ടി. പ്രതിക്കൊപ്പം പോയതിന് ശേഷം തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും മാതാപിതാക്കളുടെ അനുവാദം ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പെട്ടെന്ന് പോലീസുകാർ വീട്ടിലെത്തി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പെൺകുട്ടി പറഞ്ഞു. പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തെളിവില്ല. ഇത്തരം സാഹചര്യങ്ങളിൽ, സംശയത്തിന്റെ ആനുകൂല്യത്തിന് പ്രതിക്ക് അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam