
ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശിനിയായ യുവതിയെയാണ് നൂറനാട് പാലമേൽ പത്താം വാർഡിൽ മണലാടി കിഴക്കതിൽ വീട്ടിൽ അൻഷാദ് (29) വിവാഹ വാഗ്ദാനം നൽകി പല ഇടങ്ങളായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.
ഇൻസ്റ്റഗ്രാം വഴിയാണ് എൻജിനീയറിങ് ബിരുദധാരിയായ യുവതിയെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് കൂടുതൽ അടുപ്പത്തിൽ ആവുകയും വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ കഴിഞ്ഞവർഷം പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന യുവതിയെ അൻഷാദ് നിർബന്ധിച്ച് കാറിൽ കയറ്റി കൂട്ടിക്കൊണ്ടുപോയി മരടിലെ ഒരു ഹോംസ്റ്റേയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതി കല്യാണം കഴിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അൻഷാദ് ഒഴിഞ്ഞുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിവരങ്ങൾ പുറത്തു പറഞ്ഞാൽ യുവതിയേയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. എല്ലാ മാർഗ്ഗങ്ങളും അടയുകയും ചെയ്തതോടുകൂടി യുവതി ആത്മഹത്യയുടെ വക്കിൽ എത്തി.
പിന്നീട് എറണാകുളം മരട് പോലീസ് സ്റ്റേഷനിൽ മൊഴി നൽകി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി അൻഷാദിനെ അടൂർ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി യുവതികളെ പ്രതി ഇതുപോലെ തന്നെ വശീകരിച്ച് വലയിൽ ആക്കിയിട്ടുണ്ടെന്നും നിരവധി വിവാഹിതരും അവിവാഹിതരും ആയ യുവതികൾ പ്രതിയുടെ ചതിക്കുഴിയിൽ പെട്ടിട്ടുണ്ടെന്നും മനസ്സിലായി. ഫോട്ടോഗ്രാഫറായ പ്രതി തന്റെ വിവിധ തരത്തിലുള്ള ഫോട്ടോകൾ ഫിൽറ്റർ ചെയ്തു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു സ്ത്രീകളെ വശീകരിക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി ഐ ശ്രീജിത്ത് പി എസ് ഐ നിതീഷ്, എസ് ഐ ബിന്ദു രാജ്, എ എസ് ഐ രാജേന്ദ്രൻ, സി പി ഒ മാരായ വിഷ്ണു, ജയേഷ്, രാധാകൃഷ്ണൻ ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam