10-ാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി മുങ്ങി രണ്ടാനച്ഛന്‍; തപ്പിയിറങ്ങി പൊലീസ്, നൽകിയ വിലാസം വരെ വ്യാജം

By Web TeamFirst Published Nov 11, 2022, 4:45 PM IST
Highlights

പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി മുന്ന് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ അടിമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് കുറ്റക്കാരന്‍ രണ്ടാനച്ഛനാണെന്ന് വെളിപ്പെടുത്തുന്നത്.

ഇടുക്കി: ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം വ്യാജമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അസഹ്യമായ വയറുവേദനയെ തുടര്‍ന്നാണ്  രണ്ടാനച്ഛനും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന് കുട്ടിയെ അടിമാലി താലുക്ക് ആശുപത്രിയിലെത്തിച്ചത്.

പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി മുന്ന് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ അടിമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് കുറ്റക്കാരന്‍ രണ്ടാനച്ഛനാണെന്ന് വെളിപ്പെടുത്തുന്നത്. ഇതിനിടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. ആറുമാസത്തിനിടെ  നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.

പെണ്‍കുട്ടിയുടെ അമ്മ വിവരം അറിഞ്ഞിരുന്നില്ലെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസില്‍ മറ്റാരും പ്രതിയല്ലെന്നും പൊലീസ്  അറിയിച്ചു. അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ പ്രതി പാലക്കാട് സ്വദേശിയെന്ന വിലാസത്തിലാണ് താമസിച്ചിരുന്നത്. ഇത് വ്യാജമെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ മൊഴി എടുത്ത ശേഷം സിഡബ്യുയുസിയുടെ മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ഇരുപത് വർഷം തടവ് ശിക്ഷ വിധിച്ചു. പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി  ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

പോക്സോ കേസിൽ 15 വർഷം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ പീരുമേട് ഡിവൈഎസ്‌പിയുടെ സ്ക്വാഡ് പിടികൂടി. കണ്ണൂർ സെൻട്രൽ ജയിലിൽ 2018 മുതൽ കഴിഞ്ഞിരുന്ന പ്രതിയായ അപ്പുക്കുട്ടൻ ആണ് പിടിയിലായത്. മാർച്ചിൽ പരോളിലിറങ്ങിയ ഇയാൾ തിരികെ ജയിലിലെത്തിയില്ല. തുടർന്ന് അപ്പുക്കുട്ടനെ അറസ്റ്റു ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. പൊൻകുന്നത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ സ്കൂളിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡനം, പ്രതിക്ക് 20 വർഷം തടവ്

click me!