
ആലപ്പുഴ: ആലപ്പുഴ നൂറനാട് പെട്രോളിംഗിനിടെ എസ്ഐക്ക് വെട്ടേറ്റു. എസ് ഐ വി ആര്‍ അരുൺ കുമാറിനാണ് കൈക്ക് വെട്ടേറ്റത്. അബ്കാരി കേസുകളിലടക്കം പ്രതിയായ സുഗതൻ എന്നയാളാണ് എസ്ഐയെ വെട്ടി പരിക്കേൽപ്പിച്ചത്.
സ്ഥിരം മദ്യപാനിയായ സുഗതനെതിരെ സഹോദരൻ നൽകിയ പരാതി തീർക്കാൻ കഴിഞ്ഞ ചൊവ്വാഴ്ച നൂറനാട് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. സഹോദരനുമായുള്ള പ്രശ്നം പരിഹരിച്ച് വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് പെട്രോളിംഗ് നടത്തുന്നതിനിടെ എസ് ഐ അരുൺ കുമാറിന് നേരെ ആക്രമണം ഉണ്ടായത്. വൈകിട്ട് ആറ് മണിയോടെ നൂറനാട് പാറയിൽ ജംഗ്ഷനിൽ വെച്ച് സ്കൂട്ടറിൽ എത്തിയ സുഗതൻ എസ് ഐക്ക് നേരെ കത്തി വീശുകയായിരുന്നു. കൈകൊണ്ട് വെട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതു കൈയിലെ വിരലുകൾക്ക് വെട്ടേറ്റു. ഒപ്പുണ്ടായിരുന്ന പൊലീസുകാർ ഉടൻ തന്നെ മദ്യലഹരിയിലായിരുന്ന സുഗതനെ പിടികൂടി. നൂറനാട് സ്റ്റേഷനിൽ നിരവധി അബ്കാരി കേസുകളിലടക്കം പ്രതിയാണ് സുഗതൻ.
Also Read: കള്ളൻ കപ്പലിൽ തന്നെ; കോടതിയിൽ നിന്ന് 110 പവൻ സ്വർണം മോഷ്ടിച്ച ഉദ്യോഗസ്ഥൻ കുടുങ്ങിയത് ഇങ്ങനെ
മദ്യപാനത്തിനിടെ തര്‍ക്കം; ബൈക്കിൽ പിന്തുടർന്ന യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു
ബൈക്കിൽ സഞ്ചരിക്കവെ യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ കൊടുമ്പ് സ്വദേശി മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി ഗീരിഷ് ആണ് ]ചികിത്സയിലിരിക്കെ മരിച്ചത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി കല്ലിങ്ങലിൽ വച്ചാണ് സംഭവം നടന്നത്. ഗിരീഷും സജുവും അക്ഷയും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ, മൂവരും തമ്മിൽ തർക്കമായി. പിന്നാലെ, ഗീരീഷ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ പ്രതികൾ മറ്റൊരു ബൈക്കിൽ ഗീരിഷിനെ പിന്തുടർന്ന്, ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം പ്രതികൾ തന്നെ ഗീരീഷിനെ ആശുപത്രിയിൽ എത്തിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റു എന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്. എങ്ങനെ അപകടമുണ്ടായി, ഏത് വണ്ടി ഇടിച്ചു തുടങ്ങിയ വിവരങ്ങൾ തിരിക്കിയപ്പോൾ പ്രതികൾ പരുങ്ങി. വാക്കുകളിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കേസ് അന്വേഷിക്കുകയുമായിരുന്നു. പ്രദേശത്തും മറ്റും നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam