
മലപ്പുറം: പോത്ത്കല്ലില്‍ ഭിന്നശേഷിക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി.പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്ത്കല്ല് പൊലീസ് മര്‍ദ്ദിച്ചെന്നാണ് തോമസ് കുട്ടിയുടെ പരാതി. ക്രിസ്മസ്. കരോൾ സംഘത്തെ കാത്തിരുന്ന തന്നോട് പൊലീസ് ജീപ്പിലെത്തിയ തണ്ടർ ബോൾട്ടിൻ്റ യൂണിഫോം ധരിച്ച 2 പേർ ഇവിടെ ഇരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. മകനെ കാത്തിരികയാണെന്ന് മറുപടി നൽകിയെങ്കിലും വിശ്വാസത്തിലെടുക്കാതെ കയര്‍ത്തു സംസാരിച്ചു.ഇത് ചോദ്യം ചെയ്തതതിന് ടോർച്ച് കൊണ്ട് തലക്ക് അടിച്ചു.
ജീപ്പിൽ നിന്ന് ലത്തിയെടുത്ത് വന്ന് വീണ്ടും അടിച്ചു. സ്കൂട്ടറിൽ നിന്ന് നിലത്ത് വീണപ്പോൾ ചവിട്ടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസി എത്തിയതോടെയാണ് പൊലീസുകാര്‍ പിന്തിരിഞ്ഞതെന്ന് തോമസ് കുട്ടി പറഞ്ഞു. 12 വർഷം മുൻപ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റാണ് തോമസ് കുട്ടിക്ക് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്.
എന്നാല്‍ തോമസ് കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് പോത്തുകല്ല് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ വിശദീകരണം. രാത്രി അസമയത്ത് റോഡരികിൽ കണ്ടപ്പോൾ പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ വിവരം തിരക്കിയെന്നും മദ്യലഹരിയിലായിരുന്ന തോമസ് കുട്ടി അസഭ്യം അസഭ്യം പറഞ്ഞെന്നും പൊലീസുകാര്‍ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam