അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.
തിരുവനന്തപുരം: പാറശാലയിൽ നടന്ന വാഹനാപകടത്തിൽ കർണാടക സ്വദേശി മരിച്ചു. കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ ഇന്നലെ പാറശാല വന്യക്കോട് വച്ച് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കർണാടക സ്വദേശി രവി (50)ആണ് മരിച്ചത്. രവിക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസുകാരനായ ഷിഡ്ജൽ ഗൗഡ, മമത (35), ലക്ഷ്മി(45), ലോകേഷ് (44) എന്നിവർ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് നാലുമണിയോടുകൂടി കളിയിക്കാവിള ചെറുവാരക്കോണം റോഡിൽ ആയിരുന്നു അപകടം. വിനോദ സഞ്ചാരികളായ ഇവർ കന്യാകുമാരി സന്ദർശിച്ച ശേഷം തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിലേക്ക് ചെറുവാരക്കോണം ഭാഗത്തുനിന്ന് കോഴിവിളയിലേക്കു പോവുകയായിരുന്ന ടിപ്പർ ലോറി ഇടിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ശബ്ദംകേട്ട് എത്തിയ പ്രദേശവാസികളും പാറശാല പൊലീസും ചേർന്ന് കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തേക്കെടുത്ത് പാറശാല താലൂക്ക് ആശുപത്രയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് രവി മരിച്ചത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


