
ചെന്നൈ: തമിഴ്നാട് വിഴുപ്പുറം മെഡിക്കൽ കോളേജ് ആശുപത്രി ക്യാംപസിൽ നിന്ന് സ്ഥിരമായി ബൈക്കുകൾ മോഷ്ടിച്ചിരുന്ന ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. 32കാരനായ രമേശാണ് പിടിയിലായത്. വിഴുപുറത്തെ മുണ്ടിയാമ്പാക്കം സർക്കാർ മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടിയെത്തിയവരുടയും ബന്ധുക്കളുടേയും അടക്കമുള്ള ബൈക്കുകളാണ് ഇയാൾ അടിച്ച് മാറ്റിയിരുന്നത്. ആശുപത്രി പരിസരത്ത് നിർത്തിയിടുന്ന ബൈക്കുകൾ കാണാതാവുന്നതായി പരാതി പതിവായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സമാനമായ മറ്റൊരു ബൈക്ക് മോഷണ പരമ്പരയിൽ നിന്നാണ് മെഡിക്കൽ കോളേജിലെ ബൈക്ക് മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതും ഇയാളെ അറസ്റ്റ് ചെയ്തതും. മെഡിക്കൽ കോളേജിലെ പാർക്കിംഗിൽ നിന്ന് ഇയാൾ മോഷ്ടിച്ച് വിൽപന നടത്തിയ 25 ബൈക്കുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് നിന്ന് ഇരുചക്ര വാഹനങ്ങൾ കാണാതായിട്ടുള്ളവർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
മോഷ്ടിച്ച ബൈക്കുമായി പോവുന്നതിനിടെയാണ് പതിവ് വാഹന പരിശോധനയിൽ കുടുങ്ങിയ ഇയാൾ പേപ്പറുകൾ ചോദിച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇയാളെ പൊലീസ് സംഘം പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം