
കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് അജ്ഞാതന്‍ തീവെച്ചു. പാതിരാത്രി പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ശ്യാമള രക്ഷപ്പെട്ടത്. അക്രമി തീവയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു. വീടും സ്ഥലവും ഒഴിപ്പിച്ചെടുക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയുടെ നീക്കമാണോ എന്ന സംശയവുമുണ്ട്.
കയ്യിൽ ചൂട്ടും പിടിച്ചെത്തിയ അക്രമി ശ്യാമളയുടെ വീടിന് തീവയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണിത്. ഞൊടിയിടെ വീട് പൂർണ്ണമായും കത്തി നശിച്ചു. പുറത്തേക്ക് ഓടിയ ശ്യാമള തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്തവീട്ടുകാർ ഓടിയെത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ബീവറേജിലെ കുപ്പികളും പ്ലാസ്റ്റികും ശേഖരിച്ച് വിൽക്കുന്ന ശ്യാമള വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.
നഗരത്തിലെ കണ്ണായ സ്ഥലം ഒഴിപ്പിച്ചെടുക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തിയ നീക്കമാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. സമഗ്ര അന്വേഷണം വേണമെന്നും ശ്യാമളയ്ക്ക് പാർട്ടി വീട് വെച്ചുനൽകുമെന്നും ഇവിടെയെത്തിയ സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. വീട് കത്തിച്ചയാളെ കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam