അപൂർവയും രോഹിതും കലഹം ഉണ്ടാക്കുക പതിവായിരുന്നു. അവസാനം ഇരുവരും തമ്മിൽ കലഹം ഉണ്ടായത് രോഹിത് ബന്ധുവായ മറ്റൊരു യുവതിയുമായി മദ്യം കഴിച്ചതിനെച്ചൊല്ലിയായിരുന്നു
ദില്ലി: രോഹിത് ശേഖർ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണെന്ന് ഭാര്യ. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകനായ രോഹിത് ശേഖറിനെ ഭാര്യ അപൂർവ ശുക്ല തിവാരിയാണ് കൊലപ്പെടുത്തിയത്. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദില്ലി പോലീസ് കണ്ടെത്തിയത്.
അപൂർവയും രോഹിതും കലഹം ഉണ്ടാക്കുക പതിവായിരുന്നു. അവസാനം ഇരുവരും തമ്മിൽ കലഹം ഉണ്ടായത് രോഹിത് ബന്ധുവായ മറ്റൊരു യുവതിയുമായി മദ്യം കഴിച്ചതിനെച്ചൊല്ലിയായിരുന്നു. ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻപോയ രോഹിത് ഡൽഹിയിലേക്കുള്ള മടക്കയാത്രയിൽ ബന്ധുവിന്റെ ഭാര്യയുമായി മദ്യം കഴിച്ചിരുന്നു. ഈ സമയം അപൂർവ ഭർത്താവിനെ വീഡിയോ കോൾ ചെയ്യുകയും ബന്ധുവായ സ്ത്രീക്കൊപ്പം മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ഇതിനു ശേഷം രോഹിത് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മദ്യം കഴിച്ചതിനെച്ചൊല്ലി വഴക്കുണ്ടായി.
മദ്യ ലഹരിയിലായിരുന്ന രോഹിത് രൂക്ഷമായ വാക്കുതർക്കത്തിനു ശേഷം താഴത്തെ നിലയിലെ തന്റെ കിടപ്പുമുറിയിലേക്കുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായി. കിടക്കയിലേക്കു വീണ രോഹിതിനെ അപൂർവ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നതിനാൽ രോഹിതിന് പ്രതിരോധിക്കാൻ സാധിച്ചില്ല- ഡൽഹി അഡീഷണൽ പോലീസ് കമ്മീഷണർ രാജീവ് രഞ്ജൻ പറഞ്ഞു. അപൂർവയു ടെയും രോഹിതിന്റെയും ദാമ്പത്യ ജീവിതും എല്ലാക്കാലത്തും കലഹങ്ങളും സംഘർഷവും നിറഞ്ഞതായിരുന്നെന്നും എസിപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിൽ 16നാണ് കൊലപാതകം നടന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു കണ്ടെത്തിയത്. ഏപ്രിൽ 12ന് ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻ പോയിരിക്കുകയാ യിരുന്നു. ഏപ്രിൽ 15നാണ് തിരിച്ചു വീട്ടിലെത്തിയത്.