
കൊച്ചി: വാഹന പരിശോധന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. എടവനക്കാട് വലിയ പുരയ്ക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട് കാവിൽമടത്തിൽ വീട്ടിൽ ആധിത്, അഭിജിത്ത്, നായരമ്പലം മായ്യാറ്റിൻതാര ഹൗസിൽ വിപിൻ രാജ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി മുളവുകാട് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ, വാഹനം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. വല്ലാർപാടം ബോൾഗാട്ടി ഭാഗത്തു റോഡ് അരികിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കണ്ടെയ്നർ ലോറി തൊഴിലാളികളും നാട്ടുകാരും തലനാരിഴയ്ക്ക് ആണ് യുവാക്കളുടെ പരാക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.
നിർത്താതെ അതിവേഗതയിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിപ്പിച്ചിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് അതിസാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് നേരെ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പൊലീസ് കീഴ്പ്പെടുത്തിയത്. മുളവുകാട് പൊലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ പ്രിൻസിപ്പൽ എസ് ഐ സുനേഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, തൃശൂരിൽ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം. വാനത്ത് വീട്ടിൽ പ്രഭാതാണ് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസടക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് 12 വയസ്സുള്ള മകനെ വെട്ടിപ്പരിക്കേല്‍പിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാതാവിന്‍റെയും മൊഴിയെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam