
കൊല്ലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ല സ്വദേശിയായ സാബു (49) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് നിരവധി ബസ് ടിക്കറ്റുകളും പൊലീസിന് കണ്ടെടുത്തു. ബസുകളിൽ മാറിമാറി കയറി ലൈംഗിക ചേഷ്ട നടത്തുന്നത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് പൊലീസ് പറയുന്നു.
ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ്ബ സ്സിൽ ആയൂരിൽ നിന്നാണ് പ്രതി കയറിയത്. അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയ പ്രതി ലൈംഗികാവയവം പുറത്തെടുത്ത് ദേഹത്ത് മുട്ടിക്കുകയായിരുന്നു. ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചു. തുടര്‍ന്ന് മറ്റ് യാത്രക്കാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിച്ചത്. ബസ് നിർത്തി ചടയമംഗലം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരം നന്ദാവനത്ത് താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദർശനത്തിനും പീഡന ശ്രമത്തിനും ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം